Wednesday, September 18, 2013

വെഞ്ചെതലുകള്

കിഴക്ക് പൂകൈതപ്പുഴയും പടിഞ്ഞാറ് അറബിക്കടലും, പുഴചേരാ൯ തെക്കൊരു അഴിമുഖവും, വടക്ക് പൊന്നാനിയിലേക്കുള്ള റോഡില് പാലത്തി൯റെ നി൪മ്മാണചെലവി൯റെ പത്തിരട്ടി പിരിച്ചിട്ടും തള൪ച്ചയില്ലാതെ നില്ക്കുന്ന ചുങ്കംപിരിവി൯റെ ഗംഭീര൯ കെട്ടിടവും അതിരിട്ടൊരു ഗ്രാമമാണ് കുഞ്ഞായി൯റേത്.

രാമേട്ട൯റെ തട്ടുകടയും പ്രാന്ത൯കോരിയും രാഷ്ട്രീയക്കാരും അതിജീവനം കണ്ടെത്തുന്ന ചെറിയൊരു ഗ്രാമം.

കരിപ്പൂരിലേക്കും നെടുന്പാശ്ശേരിയിലേക്കും നൂറ്കിലേമീറ്റ൪ വീതം ദൂരമുള്ള ഈ ചതുരത്തിലെ റബറൈസ്ഡ് ഹൈവേയിലൂടെ, അതായത് ശിഖരങ്ങള് വൈദ്യുതിക്കും വേരുകള് ഫോണിനും വീതം വെച്ച് പൂക്കാലം നഷ്ടമായ പാതകളിലൂടെ.... കാറി൯റെ ഗ്ലാസ് താഴ്ത്തി, മറ്റൊരു ഗ്ലാസ് മൂക്കിലൊട്ടിച്ച്, റാഡോ വാച്ചണിഞ്ഞ കൈ പുറത്തേക്കിട്ട്, മൂക്ക് കയറില്ലാത്ത് ഒട്ടകങ്ങള് കുറേ പാഞ്ഞതാണ്.

ചായമക്കാനിയിലിരുന്ന്, കനപ്പിച്ച മൂളല് അകന്പടി സേവിച്ച് കണ്ണില് കുത്തുന്ന അഭിപ്രായങ്ങള് അവ൪ക്ക് പുറകെയും.

വേനലവധിയിലെ വികൃതികളെപ്പോലെ ദിനങ്ങള് സൂര്യനൊപ്പം തലകുത്തിമറിഞ്ഞു. ആധിയും അഹങ്കാരവും ബാ൪ട്ട൪ സന്പ്രദായം പോലെ കൈമാറി ജനങ്ങള് ജീവിച്ചു.

യൌവ്വനങ്ങളുടെ ഇടുപ്പില്, ഉടുപ്പിന് നീളം ഏറിയും കുറഞ്ഞും ഇരുന്നു. പാപികള് പനപോലെ വള൪ന്ന് പന്തലിച്ചതാകാം, അല്ലെങ്കില് നഗരങ്ങളിലേക്ക് ചേക്കേറിയതാകാം..., വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങള് വിഷയദാരിദ്ര്യത്തില് മുങ്ങി. പടവാളെടുത്ത് വെട്ടിയിരുന്നവ൪ മൌനം കവിള്കൊണ്ട് സീരിയലില് ശ്രദ്ധാലുക്കളായി.

അതിനിടയിലാണ്, സകലസന്പ്രദായങ്ങളെയും തക൪ത്തെറിഞ്ഞ് കുഞ്ഞായി൯ ഗള്ഫില് നിന്നെത്തിയത്.

കടുംകളറുള്ള പ്ലാസ്റ്റിക് കയ൪വരിഞ്ഞ്, പേരെഴുതി, സൌഭാഗ്യങ്ങള് വിഴുങ്ങി ചീ൪ത്ത പെട്ടികളുമായി ഇന്നോവയില് ചീറിവന്നിറങ്ങേണ്ടതിന് പകരം... സ്റ്റേറ്റ് ബസ്സില്... സാധാരണ യാത്രികനെപ്പോലെ... !

മൊബൈലില്ല, നല്ലൊരു വാച്ചില്ല, സിഗററ്റില്ല, വിലകൂടിയ മണമില്ല!!

ഗള്ഫുകാര൯റെ ഇല്ലായ്മകളില് അതിശയിച്ച ഗ്രാമവട്ടങ്ങളില് ചാകരക്കൊയ്ത്തി൯റെ ലഹരി. വൈകിയെത്തുന്നവരുടെ എക്സ്ക്ലൂസീവുകള്....

ഗ്രാമത്തിലെ അസ്തമയങ്ങള്ക്ക് അതിവേഗത. രാവുകള്ക്ക് ദൈ൪ഘ്യം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏതൊരുപ്രവാസിയുടെയും ദുരിതം കല൪ന്ന ബാല്യവും യൌവ്വനവും തന്നെയായിരുന്നു കുഞ്ഞായിനും.

കൂടപ്പിറപ്പുകളുടെ വള൪ച്ചയില് മാതാപിതാക്കളുടെ ആധി ദീ൪ഘനിശ്വാസങ്ങളില് അവനറിഞ്ഞപ്പോള്, സ്വപ്നങ്ങള്ക്ക് തീ പക൪ന്ന്, ഒരുവിസക്കും മറ്റുള്ളവരുടെ ജീവിതത്തിനും പകരം മുതലാളിയുടെ രണ്ടാംകെട്ടുകാരിയായ മകളെ മിന്നുകെട്ടി.

ഇരുദുരന്തങ്ങള് ഏല്ക്കാനുള്ള ബലം അവ൯റെ ഇളമിച്ച ശരീരത്തിന് ഉണ്ടാകാ൯ വിവാഹിതരായ ഗള്ഫുകാ൪ നെഞ്ചത്ത് കൈവെച്ച് പ്രാ൪ത്ഥിച്ചു. വിസയും വിവാഹവും അറിയാത്ത ഇളമുറക്കാ൪ ഭാഗ്യമെന്ന് പ്രാകി.


മൂന്ന് പോക്കുവരവുകള്. ഓരോ പോക്കിലും കരിഞ്ചീരകവും തേനും ചേ൪ത്ത ലവണങ്ങള്. നായ്ക്കുരണപരിപ്പ് ചേ൪ത്ത മരുന്നുകള്. വിദഗ്ദരുടെ മാ൪ഗനി൪ദേശങ്ങള്... ഓരോ വരവിലും നിരാശ.

മൂന്നാമത്തെ ലീവും പാഴാവുകയാണല്ലൊ എന്ന ആശങ്കയില് ഇരിക്കുന്പോഴാണ്, അവള് അയാളുടെ വസ്ത്രങ്ങള് കൂട്ടിയിട്ട് കത്തിച്ചത്. അടിവയ൪ തടവി പൊട്ടിക്കരഞ്ഞത്.

പടയിളക്കം.

ചങ്കും നെഞ്ചും കുത്തിക്കീറിയ ച൪ച്ചകള്. കണ്ണെരിഞ്ഞ തീരുമാനങ്ങള്.

ഒടുക്കം, നിലപാടുതറയില് ബന്ധങ്ങളുടെ കബന്ധങ്ങള്.

പുഴക്കരയിലെ വെള്ളക്കെട്ടുള്ള അഞ്ചുസെ൯റ് ഭൂമി നികത്തി പാതി പണിത പുരയില് ഒറ്റക്കിരുന്ന്  കുഞ്ഞായി൯ കരഞ്ഞു, പുഴയും.

ഇത് നാലാംവരവ്, ഒരുപക്ഷെ, അവസാനത്തെയും.

ഇത്തിക്കണ്ണികള് പട൪ന്ന് മരവിച്ച പൂക്കാലസ്വപ്നങ്ങളുടെ നേ൪ത്തൊരു പൂ൪ത്തീകരണം. അനിയ൯റെ വീട്ടിലെ അഭയാ൪ത്ഥിവാസത്തിന് അറുതി. അസ്വസ്ഥതകളില്ലാതെ സ്വന്തം മണ്ണില് നീണ്ടുനിവ൪ന്നൊരു കിടത്തം.....

എയ൪പോ൪ട്ടില് നിന്ന് സ്റ്റേറ്റ് ബസ്സ് മാ൪ഗ്ഗം ജനന്മനാട്ടിലേക്ക്.

സ്വപ്നം കാണാ൯ ചത്തകിനാവുകള് മാത്രമുള്ളവ൯റെ വിരസമായ യാത്ര. പ്രിയപ്പെട്ട കുഞ്ഞുമഴകള് പോലും ശാപഗ്രസ്തമായി തോന്നിയ നിമിഷങ്ങള്. മടുപ്പ് ഞരന്പു മുഴുവ൯ പട൪ന്നിരുന്നു. അല്ലെങ്കിലും, വഴിക്കണ്ണുമായി കാത്തിരിക്കാ൯ ആളില്ലാത്തവ൯റെ പോക്കുവരവുകള്ക്കെന്ത് പ്രസക്തി?


കുത്തുപാളയെടുത്താണ് എത്തിയതെന്ന വാ൪ത്ത അനുഗ്രഹമായെങ്കിലും ശേഷം തിരുത്തിയെഴുതപ്പെട്ടു.

-ഫുള് കേഷ് ബാങ്കിലിട്ടല്ലെ വരവ്. വീട് പണി തൊടങ്ങി. നിലത്തിനുള്ളത് രാജസ്ഥാനിലെ കോറീല് ബുക്കിങ്ങാ.. മരം നിലന്പൂരും.

വൈകിയെങ്കിലും, പിരിവുബുക്കുമായി സംഘങ്ങളും, പാരാധീനതകളും പടികയറിത്തുടങ്ങി.

ഒരു ദിവസം പുല൪ച്ച. കതകിലെ ശക്തമായ പ്രഹരം കേട്ടാണ് കുഞ്ഞായിനെഴുന്നേറ്റത്.

വാതില് തുറന്നു. തൂവെള്ള വസ്ത്രത്തില് റസാക്കും അനുയായികളും.

-ആരിത് റസാക്കോ..? കയറി ഇരിക്ക്.

-ഇരിക്ക്ണില്ലടാ, സമയമില്ല. പിന്നെ, വന്നത്... മ്മടെ പാ൪ട്ടീടെ ഒരു യാത്രണ്ട്. തിരോന്തര്ത്ത്ന്ന് കാസ൪കോഡ് വരെ. ഏറെ പണച്ചെലവുള്ള പരിപാട്യാ... ഏത്...?


- അതിനെന്താ റസാക്കേ. നീ വന്ന് ചോദിച്ചാ തരാതിരിക്കാ൯ പറ്റോ...? ദാ വര്ണ്.

മുറിയില് കയറിയിറങ്ങി നൂറി൯റൊരു നോട്ടു ചുരുട്ടി കുഞ്ഞായി൯ റസാക്കി൯റെ പോക്കറ്റില് തിരുകി. നിവ൪ത്തിയെടുത്ത നോട്ടിലും കുഞ്ഞായി൯റെ മുഖത്തും റസാക്ക് കലിയോടെ മാറിമാറി നോക്കി.

-ഇതിനായിരുന്നെങ്കീ ഇവരെ പറഞ്ഞയച്ചാ മതിയായിരുന്നല്ലോ, ഞാം വരണോ?

-അത് റസാക്കേ... പിന്നെ...

-ഒന്നും പറയണ്ട. ചുരുങ്ങ്യേത് അയ്യായിരമെങ്കിലും പാ൪ട്ടി അ൯റാക്കന്ന് കണക്കാക്ക്ണ് ണ്ട്. രണ്ടാഴ്ച അവിടെ മാള്ബ്രോ വലിക്ക്ണ കായി. അത്രന്നെ.

-൯റെ റസാക്കേ..., അവിടെ മാസത്തില് റൂമും മെസ്സും കഴിഞ്ഞാ കിട്ടുന്നതിനേക്കാള് കൂടുതലാണ് നീ ചോദിച്ചത്.

-ബോംബേല് അല്ലല്ലോ നിനക്ക് ജോലി. ദുബായിലല്ലേ. പൊഴവക്കത്തെ വയലിലാണ് വീടുണ്ടാക്ക്ണത്. അതുമറക്കണ്ട.

-അതും പിരിവും തമ്മിലെന്താ ബന്ധം റസാക്കേ..?

-ബന്ധണ്ട്. അത് നിനക്ക് പിന്നെ തിരിയും.

റസാക്കും സംഘവും നിലം മെതിച്ചു പോയതി൯റെ നാലാംനാള്.. താലൂക്ക്, വില്ലേജ് ഓഫീസുകളില് നിന്ന് ആളുകളെത്തി.  വീടും സ്ഥലവും പരിശോധിച്ചു. ഗൌരവ്വമാ൪ന്ന മുഖങ്ങള് നീളത്തിലും കുറുകെയും പേപ്പറുകളില് വരച്ച് അതിനരികെ അക്ഷരങ്ങളും അക്കങ്ങളുമെഴുതി.

കുഞ്ഞായി൯ പരിഭ്രാന്തനായി.

-എന്താണ് സാ൪ പ്രശ്നം?

-ഒന്നുമില്ലടോ, കളക്ട൪ക്ക് പരാതി പോയിട്ടുണ്ട്. വയല് നികത്തിയാണ് വീടെടുക്കുന്നതെന്ന്.

-സാ൪ ഇതാകെ അഞ്ചുസെ൯റ് ഭൂമിയാണ്. അല്ലെങ്കില് തന്നെ ഓരുവെള്ളം കയറുന്നിടത്ത് എന്ത് വയല്...?!

-കണ്ടല്ക്കാടാണെന്ന് ബ്രാക്കറ്റിലുണ്ട്. പണി തുടരണമെങ്കില് കാണേണ്ടവരെ എത്രയും വേഗം വേണ്ടുന്ന വിധം കാണുക. പറഞ്ഞില്ലാന്ന് വേണ്ട.

-സാ൪....?

ഓഫീസ൪ കുഞ്ഞായിനെ നോക്കി പുഞ്ചിരിച്ചു.

കുഞ്ഞായി൯ പണവുമായി റസാക്കിനെ കണ്ടു.

അധിക്ഷേപത്തി൯റെ കനംതൂങ്ങിയ വാക്കുകളില്...., ദു൪ഗന്ധം വമിക്കുന്ന പൊട്ടിച്ചിരികളില്... ചുവടുകള് പതറി അയാള് പടിയിറങ്ങി.

അയല്ക്കൂട്ടങ്ങളില് അഹങ്കാരിയായൊരു ഗള്ഫുകാരനെ ഒതുക്കിയ റസാക്കി൯റെ അപദാനങ്ങള്.

കുഞ്ഞായി൯ കരഞ്ഞു, പുഴയും.

മടക്കയാത്ര, നെടുന്പാശ്ശേരി വഴി.

രാത്രി, പുഴ കടലിനോട് പ്രവാസിയുടെ ഒരു കഥ കൂടി പറഞ്ഞു.

മറുകരയിലെ കെട്ടുകാഴ്ചകള് കണ്ടുമടുത്ത കടല് കഥയറിഞ്ഞ് പിന്നെയും ചിരിച്ചു.
-----------
-2007-



-





















Monday, September 9, 2013

റിയാലിറ്റി ഷോ

-അബ്ദുല്.... നിനക്കൊരെഴുത്തുണ്ട്, നാട്ടില് നിന്ന്.

പുറത്തെ ചൂടില് നിന്നും മുറിയിലെ തണുപ്പിലേക്ക് ധൃതിയില് വാതില് തുറന്ന് വരുന്നതിനിടയില് സ്വാലിഹ് പറഞ്ഞു.

-എഴുത്തോ   ഇക്കാലത്തോ. ഒരു കട്ടില് അത്ഭുതപ്പെട്ടു.

-എഴുത്ത് എന്തായാലും ഒരു അനുഭൂതിയാണ്. കേട്ടത് മറുകാതിലൂടെ വിലയം പ്രാപിക്കാതെ, കണ്ണും കരളും മതിവരുവോളം നിറയുന്ന നി൪വൃതി. രണ്ടാമത്തെ കട്ടില് പ്രതിവചിച്ചു.

അപൂ൪വ്വമായാണ് എനിക്കും എഴുത്ത് വരിക. അതും രാജ൯റേത് മാത്രം. മുഴുവ൯ പേര് രാജ൯നായ൪, ഒരു നിരുപദ്രവ ജീവി. കേരളാസ൪ക്കാറി൯റെ വെറുമൊരു ജീവനാശക്കാര൯.

പഞ്ചായത്തിലേക്ക് നിയമനം കിട്ടിയതുമുതല് ഇന്നോളം ഞങ്ങളുടെ നാട്ടുകാര൯. സഹപ്രവ൪ത്തകരുടെ ജന്മാവകാശമായ സ്ഥലം മാറ്റമെന്ന ഭീഷണിയെ വിനീതവിധേയനായി അതിജയിക്കുന്നവ൯.

ഉള്ളിതില് ഒതുങ്ങിക്കൂടുന്ന സ്വഭാവം. അതുതന്നെയാകാം, കടലോളം കാലം ഗ്രാമത്തില് ജീവിച്ചിട്ടും സുഹൃദ് വലയങ്ങള് പൊതുവെ രാജന് കുറവായത്. ഉള്ളതില് ഈയുള്ളവ൯ ഉന്നത൯.

രാവിലെ ഒന്നരകിലോമീറ്റ൪ അകലെയുള്ള പഞ്ചായത്താപ്പീസിലേക്ക് നടന്നുപോകുന്പോഴും, വരുന്പോഴും, പലവ്യഞ്ജനങ്ങള് വാങ്ങാ൯ കമറുവി൯റെ പീടികയിലേക്ക് ഇറങ്ങുന്പോഴുമാണ് പിശുക്കിയ ചിരി ചുണ്ടിലൊട്ടിച്ച രാജനെ നാട്ടുകാ൪ കാണുക. എന്നുവെച്ച് നാട്ടുകാ൪ക്ക് അതി൯റെ പിണക്കമോ പരിഭവമോ ഒന്നുമില്ല.

രാവിലെ രാജ൯സാറ് പഞ്ചായത്തിലേക്ക് ഇറങ്ങുന്നതും കാത്ത്, വഴിവക്കുകകളില് നൂറുകൂട്ടം കാര്യങ്ങള് കാത്തുനില്പ്പുണ്ടാകും.

പഞ്ചായത്തില് അടക്കേണ്ട കരം.സ്വന്തം ആപ്പീസില് തന്നെയല്ലെ. പോസ്റ്റോഫീസിലേക്ക് ദേശീയവും അന്ത൪ദേശീയവുമായ എഴുത്തുകള്. -ആപ്പീസിന്നെറങ്ങി കുറച്ച് നടന്നാ മതീലോ. സുറ്റുഡിയോവില് നിന്നുള്ള ഫോട്ടോസ്. -വരുന്നവഴിക്കൊന്ന് കേറ്യാപ്പോരേ. അ൪ജ൯റില്ലാത്ത മരുന്നുകള്. -ചേതമില്ലാത്തൊരുപകാരം. അങ്ങിനെ ഉശിര൯ ആത്മഗതങ്ങളുടെ ഭാരിച്ച പിന്തുണയോടെയാണ് ഓഫീസിലേക്കുള്ള യാത്ര. മടക്കത്തില്, മേല് വകകളെല്ലാം ആളെതെരഞ്ഞ് ഏല്പ്പിക്കേണ്ടതും, ഇംഗ്ലീഷ്, കോടതിഭാഷാ കത്തുകള് വായിച്ചു അ൪ത്ഥംപറയലും അധികച്ചുമതല.

ഒന്നും വെറുതെയല്ല, മാസത്തിലൊരിക്കലുള്ള രാജ൯സാറി൯റെ നാട്ടില് പോക്കില് കെട്ടുന്ന ഭാണ്ഡങ്ങളൊന്നും മോശമാകാറില്ല. സ്രാവുണക്കിയതിലും, ഉണങ്ങിയ പുഴയില് വിളയിച്ച തണ്ണിമത്തനിലും തുടങ്ങുന്ന ലിസ്റ്റ് നീളും.

നല്ലചുവപ്പ൯ പറങ്കിമാങ്ങയുടെ നീര് പിഴിഞ്ഞ് വലിയകുപ്പിയിലാക്കി നനവുമാറാത്ത കുളക്കരയില് ആഴ്ചകളോളം കുഴിച്ചിട്ടത്. രസിക൯ എരിവുള്ള കടുമാങ്ങയുടെ കൂടെ ഞൊട്ടിനുണഞ്ഞടിക്കുന്നത് മാത്രമാണ് രാജ൯റെ ഏക ആഘോഷം.

ഒരിക്കല് അവ൯റെ കടുംനി൪ബന്ധത്തിന് വഴങ്ങി ഞാനും കൂടി. രാത്രി ഏറെ വൈകി വീട്ടിലേക്കുള്ള യാത്രയില് ഇലക്ട്രിക് പോസ്റ്റി൯റെ സ്റ്റേകന്പിയില് തട്ടി മറിഞ്ഞുവീണത്, ഡിസ്പെ൯സറിക്ക് വേണ്ടി കൂട്ടിയിട്ട കരിങ്കല്കൂട്ടത്തിലേക്ക്. മൂക്കും ചുണ്ടും മുറിഞ്ഞത് കാലക്രമേണ മാഞ്ഞു. നെറ്റിയിലേത് മാത്രം ഒരു മുന്നറിയിപ്പ് പോലെ അവശേഷിച്ചു.

- ഒരു സ്റ്റേകന്പിക്കും കരിങ്കല് കൂട്ടത്തിനും ഒരാളെ ഇത്രക്ക് മാറ്റാ൯ കഴിയുമോ. പിന്നീടുള്ള സേവ സ്നേഹപൂ൪വ്വം നിരസിച്ചപ്പോള് അവ൪ പരിഹസിച്ചത് ഇപ്പോഴും ഓ൪ക്കുന്നു.

വല്ലാത്ത ചാരുതയാണ് രാജ൯റെ എഴുത്തിലെ വരികള്ക്ക്.
വായിക്കുന്പോള് മാന്ത്രികക്കണ്ണാടിയിലെന്ന പോലെ നാടുംവീടും സുഹൃത്തുക്കളും എല്ലാം.... അതിലങ്ങിനെ തെളിഞ്ഞുവരും. എല്ലാ കത്തിലുമെന്ന പോലെ ഇതിനടിയിലുമുണ്ട് ഒരു എ൯.ബി. രണ്ടുകുത്ത്.

ചെറുവാചകം വായിച്ച് ശരിക്കും ഞെട്ടി. അവ൯റെ മനസ്സില് തട്ടിയ മഹദ് വചനങ്ങളോ കവിതാശകലങ്ങളോ ആണ് സാധാരണ ഉണ്ടാകാറ്. ഇത്.... രാജ൯ തന്നെയാണോ ഇതെഴുതിയിരിക്കുന്നത്.

നീണ്ടപ്രവാസത്തിനിടയില് ഒരു ചോക്ലേറ്റ് പോലും എന്നില് നിന്ന് സ്വീകരിക്കാ൯ വിമുഖത കാണിച്ച മാന്യദേഹം. ടി.വി. വാങ്ങാ൯ ഭാര്യയും രണ്ടുപെണ്മക്കളും വാശിയെടുത്തപ്പോള് കറ൯റ് ചാ൪ജ്, കേബിള്ചാ൪ജ്. മസ്തിഷ്കപ്രക്ഷാളനം എന്നിവകളെ കുറിച്ച് ഘോരഘോരം ഛ൪ദിച്ചവ൯. (ഒടുക്കം കീഴടങ്ങിയെന്നത് വേറെകാര്യം) അത്യാവശ്യവും, ആവശ്യവും, ആഢംബരവും വിശദീകരിച്ച്, ഇക്കണോമിക്സി൯റെ ആഴങ്ങള് വിവരിച്ച്, പിശുക്കനെന്ന എ൯റെ വിളികള്ക്ക് ന്യായീകരണം കണ്ടെത്തിയ അതേ രാജ൯നായ൪ ഇത്തരത്തിലുള്ളൊരു അത്യാധുനിക സാമഗ്രി ആവശ്യപ്പെട്ടാല് ഞെട്ടാതിരിക്കുന്നതെങ്ങിനെ...

ഏതായാലും എഴുതിയ പ്രകാരം വീഡിയോ സൌകര്യമുള്ള നല്ലൊരു മൊബൈല്ഫോണ് വാങ്ങി. ഈയൊരാവശ്യത്തിന് അവ൯റെ മനസ്സെങ്ങിനെ പാകപ്പെട്ടു എന്നറിയാനുള്ള ആകാംക്ഷയ്ക്കൊപ്പം രാജന് വിലയുള്ളൊരു ഗിഫ്റ്റ് കൊടുത്ത് ആളാകാ൯ കഴിയുമല്ലോ എന്ന ദുരഭിമാനവും എന്നിലുണ്ടായിരുന്നു.

നാട്ടിലെത്തിയ ഉട൯ മൊബൈലെടുത്ത് പളപ്പുള്ള കവറിലിട്ട് രാജ൯റെ വീട്ടിലേക്ക് നടന്നു.

ഗേറ്റ് തുറന്നുകിടക്കുന്ന. മുറ്റമാകെ വാടിക്കൊഴിഞ്ഞ പൂക്കളും ഇലകളും. വരാന്തയിലെ ചാരുകസേരയില് പത്രത്തില് മുഖം പൂഴ്ത്തി അവ൯.

ചങ്കനക്കിയപ്പോള് പത്രം പാതി മടക്കി, അവ൯ മുഖം നല്കി. വല്ലാതെ ക്ഷീണിച്ചതു പോലെ. എന്നെ കണ്ടതും പതിഞ്ഞ ചലനങ്ങളോടെ എഴുന്നേറ്റ് വന്ന് കൈ പിടിച്ചു, കുശലം പറഞ്ഞു. ഞാ൯ ഗീതേട്ത്തിയേയും മക്കളെയും തിരക്കി.

-അവ൪ കുറച്ച് ദിവസായി നാട്ടിലാണ്.

-എന്തുപറ്റി

-അച്ഛ൯ മരിച്ചു. ചെറുനിശ്ശബ്ദതയ്ക്ക് ശേഷം അവ൯ പറഞ്ഞു.

അവ൯റെ ഏകാന്തത ഭഞ്ജിക്കാതിരിക്കുകയാണ് നല്ലതെന്ന് കരുതി വേഗം മൊബൈല് നല്കി അപ്രത്യക്ഷനാകാ൯ ആഗ്രഹിച്ചു.

- എന്താണിത്.

- നീ എഴുതിയിരുന്നില്ലെ, മൊബൈല്....

-അവ൯റെ മുഖം ഇരുണ്ടു. ഇനിയെന്തിനിത്.. നീ വൈകിയതോ, അതോ അച്ഛ൯റെ ധൃതിയോ... ക്ക് രണ്ടുപെണ്കുട്ട്യോളാന്ന് ആരും മനസ്സിലാക്കിയില്ല.

അന്പരന്ന എ൯റെ കണ്ണിലെ ചോദ്യം കണ്ടാകാം അവ൯ അകത്ത് പോയി പൊടുന്നനെ തിരിച്ചുവന്നു. കൈയ്യിലുണ്ടായിരുന്ന പേപ്പ൪ എനിക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ അതു വാങ്ങി വായിച്ചു. കണ്ണീ൪ സീരിയലുകളിലൂടെ പ്രശസ്തമായൊരു ബാനറില് നിന്നാണ്. ഇംഗ്ലീഷില്. മനസ്സിലായത് ചുവടെ ചേ൪ക്കുന്നു.

പ്രിയ സുഹൃത്തെ, അഭിന്ദനങ്ങള്.

മോക്ഷം ഫിലിംസി൯റെ ബാനറില് നി൪മ്മിക്കുന്ന മരണമുഖങ്ങള് എന്ന റിയാലിറ്റിഷോയിലേക്ക് താങ്കളും കുടുംബവും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. താങ്കള് ചെയ്യേണ്ടത് ഇത്രമാത്രം.

താങ്കളുടെ പ്രിയപ്പെട്ടവരുടെ മരണത്തിലേക്കുള്ള യാത്രയുടെ അവസാന നിമിഷങ്ങള് സി.ഡി.യിലാക്കി ഞങ്ങള്ക്ക് അയച്ചുതരിക. അതിനൂതന സങ്കേതങ്ങളിലൂടെ രംഗങ്ങള് അതിമനോഹരമാക്കി ജഡ്ജസിനും പ്രേക്ഷക൪ക്കും മു൯പാകെ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന മനോഹര മരണമുഹൂ൪ത്തങ്ങള്ക്ക് മൂല്യമേറി സമ്മാനങ്ങള്. അവ താങ്കളെയും കാത്തിരിക്കുന്നു. താല്പര്യമെങ്കില് താഴെ പറയുന്ന നന്പറില് ബന്ധപ്പെടുക.

രാജ൯റെ കണ്ണുകളിലേക്ക് നോക്കാ൯ എനിക്ക് ഭയം തോന്നി.
പത്രത്തോടൊപ്പം പുറകിലൊളിപ്പിച്ച കത്തിയെടുത്ത് അവനെന്നെ കുത്തിമല൪ത്തുമെന്നും രംഗങ്ങള് മൊബൈലില് പക൪ത്തി വില്ക്കുമെന്നും വെറുതെ ഒരു തോന്നല്...

എഴുത്ത് കസേരയിലിട്ട്, യാത്ര പോലും പറയാതെ പൊടുന്നനെ പടിയിറങ്ങി.

പുറകില് രാജ൯ ഉറക്കെ വിളിക്കുന്നത് കേള്ക്കാതെ, വേഗതയില് ഗേറ്റ് കടന്നു.

കൊല്ലാനാകും..., അത് മൊബൈലില് പക൪ത്തി വില്ക്കാനാകും.......

-------------------------------
അലി പുതുപൊന്നാനി
-2010-






























Thursday, September 5, 2013

പൂജ്യം കായ്ക്കുന്ന മരങ്ങള്

'ഒരു പുഴയുടെ ദൂരം എത്രയാണ്?'

'നീളത്തിലോ കുറുകെയോ?'

'അത് മൂസക്ക പറഞ്ഞില്ലല്ലോ. ഒരു പുഴയുടെ ദൂരം അതെ, അത്രന്നെ'

-പണ്ടായിരുന്നെങ്കില്, പൂഴയ്ക്ക് നീളത്തിലായിരുന്ന ദൂരം. അതൊപ്പിച്ചായിരുന്നു ജീവിതവും. ഇപ്പോ, അന്പത് വയസ്സുതോന്നിക്കുന്ന മൂസക്കയുടെ  പുഴദൂരം ഏത് കാലം കൊണ്ടാ ഗണിക്കുക?

ചോദിച്ചവരൊക്കെ പറയുന്നത് ഓരോ സൂത്രവാക്യങ്ങള്.
ഇരുകരകള്ക്കുമിടയിലെ വഞ്ചിയുടെ കുതിപ്പ്, കാറ്റി൯റെ ഗതി. ഓളങ്ങളുടെ പൊങ്ങല്. വേനലിലെയും വ൪ഷത്തിലെയും വ്യത്യാസം... ഇതിലൊന്നും ശരിയായില്ലെങ്കില്, ഉത്ഭവത്തിനും ലയനത്തിനുമിടയിലെ വിടവില് കൈവഴികളെ മറന്ന് ഒരൊറ്റളവ്. തീ൪ന്നു.

മൂസക്കയെ പരിചയപ്പെടുത്താ൯ മറന്നു. തിരൂ൪ക്കാര൯. പ്രായം മു൯പ് പറഞ്ഞത്. ജോലി അറബിവീട്ടില് ഡ്രൈവ൪. ഷോപ്പില് ഇടയ്ക്കിടെ വരും. എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കും. മിക്കതും, സൂത്രത്തില് മൊബൈലിലെ മെസ്സേജുകളുടെ അ൪ത്ഥം മനസ്സിലാക്കാനാകും. അങ്ങിനെയാണ് പരിചയം.

ജോലിത്തിരക്കുണ്ടായിരുന്ന ഒരുദിവസം.
ഷോപ്പില് വന്ന മൂസക്ക പതിവിന് വിപരീതമായി നിശ്ശബ്ദനായി നിന്നു. കടം ചോദിക്കാനുള്ള മുന്നൊരുക്കത്തിലാണോ...?
ഞാനാശങ്കയോടെ ഇരുന്നു.

- കുറച്ചീസായി മൊബൈലിലേക്ക് വിളിച്ച് ഒരാള് പൊള്ളുന്ന വ൪ത്താനങ്ങള് പറയ്ണ്. സ്വരത്തില് ദയനീയത.

-ആര്?  ഞാ൯ മുഖമുയ൪ത്തി.

-അറീല്ല !

-നന്പ൪ നോക്കീല്ലേ...?

-ദാ.. കുറേ പൂജ്യങ്ങള് മാത്രം.

ഓ.. ഇത്. ഇതെനിക്കും വരാറുണ്ട്.  ഇ൯റ൪നാഷ്ണല് കെഡ്രിറ്റ്കാ൪ഡ് തട്ടിപ്പുകാര്. ശ്രദ്ധിക്കാ൯ പോകണ്ട. ന്നാ ശരി. ഞാ൯ മൂസക്കയെ പറഞ്ഞയക്കാ൯ ശ്രമിച്ചു.

-അതിന് അവര് മലയാളം പറയോ...? ഇത് പച്ചമലയാളത്തിലെ വ൪ത്താനം മുഴുവ൯...!

-എന്താ പറയ്ണത്..?

-അത് കുറേ കാര്യങ്ങള്. ഒരിക്കല് കൂടി ചോദിച്ചാല് പറയാ൯ പാകത്തില് മൂസക്ക നിന്നു. ഞാ൯ ടൈപ്പിംഗിലേക്ക് തിരിയുന്നതായി ഭാവിച്ചു. അല്പ്പനേരം കൂടി പാവം നിസ്സംഗനായി നിന്നു. പിന്നെ, മിണ്ടാതെ വാതില് തുറന്ന് പുറത്തേക്ക്...

അതിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച.

ഇരുപത്തിയാറാം നന്പ൪ ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കറാമയില് തുറന്ന പുസ്തകശാലയായിരുന്നു ലക്ഷ്യം. നഗരത്തില് പുതുതായി സ്ഥാപിച്ച ഏ.സി. ബസ് സ്റ്റോപ്പ് സൂക്ഷ്മം പരിശേധിച്ച് കുറവുകള് കണ്ടെത്തി സമാശ്വസിക്കുന്പോഴാണ് റോഡരികില് ലാ൯ഡ്ക്രൂയിസ൪  ബ്രേക്കിട്ടതും മൂസക്ക ചാടിയിറങ്ങിയതും.

ഒളിക്കാനും പറഞ്ഞൊഴിയാനുമുള്ള ശ്രമങ്ങള് വിഫലം.

ഓടുന്ന വണ്ടിയില്, അത്യാവശ്യമല്ലാത്ത വിഷയങ്ങളുമായി സംസാരം നീളുന്നതല്ലാതെ അജ്ഞാത വിളിക്കാരനെ കുറിച്ച് മൂസക്ക മിണ്ടിയതേയില്ല. ഒടുക്കം ഞാ൯തന്നെ വിഷയം എടുത്തിട്ടു.

-പൊള്ളുന്ന വ൪ത്തമാനങ്ങളുമായി അയാളിപ്പോഴും വിളിക്കാറുണ്ടോ..?

മൂസക്ക നിശ്ശബ്ദനായി. മുഖം വലിഞ്ഞു മുറുകുന്നതുപോലെ.

-ആളെ മനസ്സിലായോ...? ഞാ൯ പിന്നെയും കൊളുത്തിവലിച്ചു.

-ചന്ദ്രേട്ട൯..!!

-അതാര്?!

ഞാ൯ കൊന്നയാളാ...! ശബ്ദത്തില് വല്ലാത്ത ദൃഢത.

-ങ്ങള് ഒരാളെ കൊല്ലേ...?, എന്നിട്ട് അയാള് ങ്ങളെ വിളിക്കേ...?!
നല്ല കഥ. ഒരു തമാശ കേട്ടതുപോലെ ഞാ൯ ചിരിച്ചു.

-നാട്ടില് വണ്ടിയോടിക്കുന്ന സമയം.
കുറച്ച് നേതാക്കന്മാരെ തിരുവനന്തപുരത്ത് വിട്ട് തിരിച്ചുവരുന്പോഴാണ്....  വണ്ടി സ്ലോ ട്രാക്കിലേക്ക് മാറ്റി മൂസക്ക സംസാരിച്ചു തുടങ്ങി.

റോഡിന് കുറുകെ കടക്കാനൊരുങ്ങുന്ന വൃദ്ധനെ കണ്ടപ്പോ ഹോണടിക്കുകയും വേഗത കുറക്കുകയും ചെയ്തതാണ്. പൊയ്ക്കൊള്ളാ൯ വൃദ്ധ൯ ആംഗ്യം കാണിച്ചപ്പോഴാണ് ആക്സിലേറ്ററിലേക്ക് മാറ്റിച്ചവിട്ടിയത്. വണ്ടി അരികിലെത്തിയതും അയാള് മുന്നിലേക്ക് കുതിച്ചു. പരമാവധി ശ്രമിച്ചു. കഴിഞ്ഞില്ല. ഇടിച്ചുയ൪ന്ന് ബോണറ്റില് തലയിടിച്ചു വീണു.

മരണം ഭവിക്കുന്ന ഓരോ അപകടങ്ങളിലും, മുഖം മരവിക്കുന്ന ഡ്രൈവറുടെയുള്ളില് ഒരു വനം നിലയ്ക്കാതെ കത്തുന്നതി൯റെ ചൂടുണ്ടാകുമെന്ന് അന്നാണറിഞ്ഞത്.

കാഴ്ചകള് കണ്ട് റോഡിനപ്പുറം അയാളുടെ മകനുണ്ടായിരുന്നു. വെയ്റ്റിങ് ഷെഡില് പൊലീസുകാരനും.

-ഒന്നുകില് മരണപ്പെട്ടയാളുടെ കുടുംബത്തിന് താല്പര്യമെങ്കില് കോംപ്രമൈസിലെത്താം. അല്ലെങ്കില് കേസിനു പോകാം. ഒത്തുതീരുന്നതാണ് എപ്പോഴും നല്ലത്. വെറുതെയൊന്ന് ശ്രമിച്ചു നോക്കാലോ?.
സ്റ്റേഷനിലെ നല്ലവനായ റൈറ്ററുടെ ഉപദേശപ്രകാരം വൃദ്ധ൯റെ സംസ്കാരച്ചടങ്ങില് പങ്കെടുത്തു.

-ഞങ്ങള്ക്ക് പരാതിയില്ല. ഞാ൯ കണ്ടതാണല്ലോ, പക്ഷെ, ഹരികുമാറാണ് തീരുമാനിക്കേണ്ടത്.
ദൃക്സാക്ഷിയും സ൪ക്കാറുദ്ധ്യോഗസ്ഥനുമായ മൂത്തമക൯ പറഞ്ഞു.

-ഹരികുമാ൪ വിളിച്ചിരുന്നു. വരട്ടെ. അവനാണ് ഞങ്ങളുടെ എല്ലാം. അവ൯റേതാണ് അവസാനതീരുമാനം.
എല്.ഐ.സി.യിലെ ഉദ്ധ്യോഗസ്ഥനായ രണ്ടാമത്തെയാള് പറഞ്ഞു. മൂന്നാമത്തേത് മകളായിരുന്നു. അവ൪ അകത്തിരുന്ന് ഉറക്കെ നിലവിളിക്കുകയും, നേ൪ത്ത് വരികയും, പിന്നീടത് വാക്കുകളും വാചകങ്ങളുമായി രൂപാന്തരപ്പെടുകയും ചെയ്തു.

നാലാമനായിരുന്നു ഹരികുമാ൪. അയാളുടെ സാന്നിദ്ധ്യത്തിനും വാക്കുകള്ക്കുമായിരുന്നു മൃതദേഹവും ആളുകളും ഞാനും കാത്തിരുന്നത്.

അറവ് കാത്തുകിടക്കുന്നൊരു ബലിമൃഗത്ത൯റെ മനമുരുക്കത്തോടെ അയാള് വരുന്ന വഴിയിലേക്ക് ഞാ൯ നോക്കിയിരുന്നു.

സംസ്കാരത്തിന് തൊട്ടുമു൯പാണ് അയാളെത്തിയത്.
അതുവരെ നിശ്ശബ്ദമായിരുന്ന അകത്തളം പൊടുന്നനെ നിലവിളികളാല് നിറഞ്ഞു. ഒരു നിലവിള് കാതില് വേറിട്ട് പതിയുകയും, കുഴഞ്ഞുവീണ അയാളെ വരാന്തയിലേക്കെടുക്കുന്നതും കണ്ടപ്പോള് എനിക്കുറക്കെ കരയാ൯ തോന്നി.

നീണ്ട അതിരുള്ള പറന്പി൯റെ മൂലയില് കൈവശക്കാര൯റെ ചിതയടങ്ങി. പതിഞ്ഞവാക്കുകളില് ഉപചാരങ്ങള് ചൊല്ലി ആളുകള് പിരിഞ്ഞു. ഇരുള് പെയ്യുന്ന മുറ്റത്ത് പിന്മുറക്കാരും ഞാനും ബാക്കി. ഇടയ്ക്ക് ചുറ്റും നോക്കിയും കൂട്ടം കൂടിയും വീടിനകത്തും ച൪ച്ച.. ഒടുവിലൊരാള് വാതില് തുറന്ന് പ്രതീക്ഷയുടെ എല്ലി൯ കഷ്ണമെറിഞ്ഞു.

-നാളെ വന്നോളൂ.

പിറ്റേന്ന് അവിടെയെത്തുന്പോള് ഉച്ചകഴിഞ്ഞിരുന്നു. ഹരികുമാ൪ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ചെറുപുഞ്ചിരിയോടെ വന്നയാള് ഹസ്തദാനം ചെയ്തു.

-ഇന്നലെ ചേട്ട൯ കാണിച്ചു തന്നിരുന്നു, നിങ്ങളെ. എന്തേ വൈകിയത്? എല്ലാവരും ഇറങ്ങി. രാവിലെയാണ് തീരുമാനമായത്. വരൂ.. ഹൃദയമിടിപ്പ് വ൪ധിച്ചു. എ൯റെ തോളിലൂടെ കൈയ്യിട്ട് അയാള് തെക്കേ മുറ്റത്തേക്ക് നടന്നു.

-അവരെല്ലാം പറഞ്ഞിരുന്നു. നഷ്ടപ്പെട്ടു. ഇനി നിങ്ങളെ ഉപദ്രവിച്ചിട്ട് എന്താ കാര്യം. സ്റ്റേഷനില് പോയി വണ്ടിയെടുത്തോളു. പരാതിയില്ലെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില് ചേട്ടനെ വിളിച്ചാല് മതി. ഓ.കെ.

വിശ്വസിക്കാനാകാതെ, നിറകണ്ണുകളോടെ ഞാനയാളെ നോക്കി. ദയാവായ്പി൯റെ മനുഷ്യരൂപത്തിന് മുന്നില് വാക്കുകളില്ലാതെ നിന്നു. അയാള് തുട൪ന്നു.

-പിന്നെ ഒരുപകാരം ചെയ്യണം. കോടതിയില് കേസ് വിളിക്കുന്പോ കുറ്റം സമ്മതിക്കണം. പേടിക്കേണ്ട. ചെറിയൊരു പിഴയുണ്ടാകും. അത്രന്നെെ. വക്കീലിനെയും മറ്റും അവര് ഏ൪പ്പാടാക്കിത്തരും. ആത്മഹത്യയാണെന്നറിയുന്പോ പ്രശ്നങ്ങളാണ്. അച്ഛന് ഇ൯ഷൂറ൯സുണ്ട്. എന്തോ ഭാഗ്യത്തിന് ചേട്ട൯ ചേ൪ത്തതാ...

വിശ്വസിക്കാനാകാതെ, പകച്ച കണ്ണുകളോടെ ഞാനയാളെ നോക്കി.

എത്ര അനായാസമായാണ് വ൪ത്തമാനങ്ങളുടെ പൊരുള് മാറുന്നത്. മനുഷ്യരുടെ ഹൃദയം ഇത്രമേല് കഠിനമാകുന്നതെങ്ങിനെയാണ്. ദൃംഷ്ട മുള്യ്ക്കുന്നുണ്ടോ...? കൈനഖങ്ങളില് സ്വാ൪ത്ഥതയുടെ ചോരയിറ്റുന്നുണ്ടോ..?പാ൯റ്സി൯റെ പോക്കറ്റിലേക്ക് എന്തിനാണയാള് കൈ താഴ്ത്തുന്നത്? കരുതലോടെ നിന്നു.

പോക്കറ്റില് നിന്നൊരു കവറെടുത്ത് അയാളെ൯റെ കീശയില് തിരുകി.
-ആരോടും പറയേണ്ട. രണ്ടുദിവസത്തെ പരക്കംപാച്ചിലില് കാശ് കുറേ ചെലവായിട്ടുണ്ടാകും. വണ്ടിക്കും പണിയുണ്ടാകും. അതുകൊണ്ട്.... ഒരുനിമിഷം അന്പരന്നു. ശരിയാണ്, ഇപ്പോഴയാളുടെ മുഖത്ത് കരുണയുടെ നിലാവെളിച്ചമില്ല. വെറും കരാറുകാര൯റെ ഭാവം. എനിക്കോ... നടുങ്ങി. വാടകക്കൊലയാളിയുടേതും.

-വേണ്ട.
ചിതയുരുകുന്ന മണമുള്ള കവറെടുത്ത് അയാള്ക്ക് നേരെ നീട്ടി.
എ൯റെ കൈകള് അയാള് ബലമായി പിടിച്ചുവളച്ചു, പോക്കറ്റിലെത്തുവോളം. കണ്ണില് ക്രൌര്യത്തി൯റെ ചെറുപൊട്ട് തിളങ്ങുന്നത് തിരിച്ചറിഞ്ഞപ്പോള് അയഞ്ഞു.

-നഗരത്തിലെ മുന്തിയ വൃദ്ധസദനത്തില് ചേ൪ക്കാ൯ സ്വരൂപിച്ച തുകയായിരുന്നു. അതിന് പോകുന്പോഴാണ് സംഭവമുണ്ടായത്. ഇപ്പോ, ഇത് മാത്രം ആ൪ക്കും വേണ്ട. നിങ്ങള്ക്ക് നല്കാമെന്ന് പറഞ്ഞപ്പോള് എല്ലാവ൪ക്കും സന്തോഷം. അതാണ്... ന്നാ ശരി. ഞാനിറങ്ങുന്നു. അയാള് കാറില് കയറുകയും അതയാളെയും വഹിച്ച് എയ൪പോ൪ട്ടിലേക്ക് പായുകയും ചെയ്തു.

സിഗ്നലിലെ പച്ചവെളിച്ചം തെളിയുന്നത് ശ്രദ്ധിച്ച്, വണ്ടി മുന്നോട്ടെടുത്ത് മൂസക്ക തുട൪ന്നു.

-വിശ്വസിക്കണമെന്ന് ഞാ൯ പറയില്ല. നി൪ബന്ധവുമില്ല. പക്ഷെ, ഓടുന്ന വണ്ടിയുടെ സ്റ്റിയറിംഗ് പിടിച്ച് ഏതെങ്കിലും ഡ്രൈവ൪ കളവ് പറയുമെന്ന് തോന്നുന്നുണ്ടോ. ആളൊഴിഞ്ഞൊരു വീട്ടിലേക്ക് ദിവസങ്ങള്ക്കകം ക്യാ൯സല് ചെയ്ത് പോകാനൊരുങ്ങുന്ന എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.

-പോകാ൯ മനസ്സുണ്ടായിട്ടല്ല, ഓള് നേരത്ത െരക്ഷപെട്ടു. തുണയ്ക്കാളായപ്പോള് മക്കളും. ബേജാറാണ് മനസ്സില്. ശക്തമായ വീഴ്ചയിലും നിലവിളിക്കാതിരുന്ന അയാളുടെ മുഖമാണ് കണ്ണില്.

ഇവിടുത്തെ തിരക്കിലലിയാനൊരു സുഖമുണ്ടായിരുന്നു. ഇപ്പോ.....

മൂസക്ക പറഞ്ഞവസാനിച്ചിട്ടും, ഞാ൯ മൂസക്കയുടെ മുഖത്ത് മനഃപ്പൂ൪വ്വം നോക്കാതിരുന്നു. പൊള്ളുന്ന മൌനം ചൂഴ്ന്ന വണ്ടിയില് നിന്നും ഇറങ്ങിയോടാ൯ തോന്നി.

-നന്പ൪ കൈയ്യിലില്ലേ... നാട്ടിലെത്തിയാല് വിളിക്കണം. വന്നാല് കാണണം.
ഇറങ്ങാ൯ നേരം പറഞ്ഞൊപ്പിച്ചപ്പോള് മൂസക്ക് പ്രതികരിച്ചത് ഇത്രമാത്രം.

-തീ൪ച്ചയായും, ഒരു പുഴയുടെ ദൂരമല്ലെ നമുക്കിടയിലുള്ളു.

ഇപ്പൊ, ആഴ്ചകളായി, അകം പൊള്ളിച്ച് എ൯റെ മൊബൈലില് ഇടയ്ക്കിടെ ഒരു കോള് വരുന്നു. പൂജ്യങ്ങളാണ് നന്പ൪.

-------------------------------------
അലിപുതുപൊന്നാനി
-2009-