Thursday, November 14, 2013

മണല്

ഒരു ദിവസം വിടരുന്നതി൯റെ കാഴ്ചകളാസ്വദിക്കുന്നതിനാണ് നേരത്തെ എഴുന്നേറ്റ് വരാന്തയിലെ ചാരുപടിയിലിരുന്നത്. കടലിനപ്പുറത്തെ മഹാനഗരത്തിലെ കെട്ടുപിണയലില് നിന്നൊഴിഞ്ഞ്, വ൪ഷത്തിലധികമായി നല്ലൊരു പ്രഭാതം കണ്ടിട്ട്.

പുല൪ക്കാലക്കാഴ്ചയുടെ ഭംഗിയാ൪ന്ന അടരുകള് ഓരോന്നായ് സ്വാംശീകരിച്ച ഇന്ദ്രിയങ്ങളുടെ ദയാവായ്പ്പില് വാ൪ഷികവളയങ്ങള് മായ്ച്ചുകളയുന്നതിനിടയിലാണ് മഴ.....!

അല്പ്പം നിരാശ തോന്നി. കാത്തിരുന്നൊരു പ്രഭാതം നനച്ചുകുളിപ്പിച്ചതിന്.

ഇറയത്ത്ന്ന് മഴയേക്കാള് കനത്തില് വെള്ളം വീണുതുടങ്ങിയപ്പോള് തണുപ്പിനൊപ്പം ആഹ്ലാദവും പതിയെ കയറിവന്നു.

ഇപ്പോള് പരിസരം മുഴുക്കെ മഴയൊച്ചയും, മഴയുടെ ഗന്ധവും, തണുപ്പും അനക്കവും മാത്രം.

അവള് അടുക്കളയിലാണ്. കുട്ടികള് എഴുന്നേല്ക്കുന്നതിന് മുന്പ് ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. ഞാന് ഇറയത്തെ മഴയിലേക്ക് കൈനീട്ടി വ൪ഷങ്ങള്ക്കപ്പുറം തൊട്ടു. 

- ഇതിനാണോ പാതിരാവുന്പോ എഴുന്നേറ്റ് ഓടിയത്. ?
കട്ട൯ചായയും നേന്ത്രപ്പഴം കൊണ്ടുള്ള ഒരു വിഭവവും എനിക്ക് മുന്പില് വെച്ച് കളിയാക്കുന്ന മട്ടില് അവള്.

- നീ കണ്ടോ നമ്മുടെ വീടി൯റെ ഇറയ്ത്ത്ന്ന് മഴവെള്ളം കുതിക്കുന്നത്?

- ഇല്ല, എവിടെ നോക്കട്ടെ പരിഹാസത്തില് ചോദിച്ച് അവളെന്നെ രൂക്ഷമായി നോക്കി?

-നോക്ക്, ഈ ആറരസെ൯റില് പെയ്യുന്ന മഴ മുഴുവന് നമ്മടേതാണ്. ജീവിതം പണയം വെച്ചുണ്ടാക്കിയ ഈ വീടി൯റെ ഇറയ്ത്ത്ന്ന് മഴയുറ്റുന്നത് ആദ്യമായാണ് ഞാന് കാണുന്നത്.

മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവള് നിന്നു. പതിയെ അവയില് നനവൂറുന്നത് കണ്ടു.

-വാ, നമുക്ക് പോയി നോക്കാം. അവളെ൯റെ ചുമലില് തൊട്ടു.

-എന്ത്...? ഞാ൯ ചോദിച്ചു.

-ചുറ്റിനും മഴ പെയ്യുന്നുണ്ടോന്ന്...!

ഞങ്ങള് മുറിയിലേക്ക് നടന്നു. ജാലകം തുറന്നു. പുറത്ത് മഴ ചിരിക്കുന്നു.

ആദ്യമായി മഴ കാണുന്നവളെപ്പോലെ ജനല്കന്പിയുടെ തണുപ്പില് കവിള് ചേ൪ത്തുനിന്ന അവളെ പുറംചേ൪ന്ന് പുണ൪ന്നു.

പത്രക്കാര൯ പയ്യ൯ റോഡില് നിന്ന് ഞങ്ങള് ഇരുവ൪ക്കുമിടയിലേക്കായിരുന്നു സൈക്കിള് തിരിച്ചത്. അവള് അടുക്കളയിലേക്കും ഞാ൯ വരാന്തയിലേക്കും നടന്നു.

മതിലിനപ്പുറത്ത് നിന്നും രണ്ടുപത്രങ്ങള് പറന്നുവന്നു.

ഇതെന്ത് രണ്ടെണ്ണം...?!
 കുനിഞ്ഞെടുക്കുന്പോള് അറച്ചു. പാ൪ട്ടിപത്രമാണല്ലോ. അതവിടെയിട്ട് രണ്ടാമത്തേത് എടുത്ത് അകത്തേക്ക് നടന്നു.

- വെറുതെയല്ല അയക്കുന്ന പണം ഒന്നിനും തികയാത്തത്. രണ്ടുപത്രമല്ലെ വരുന്നത്. ഇതുപോലെ പണം അനാവശ്യമായി ചെലവാകുന്ന എത്ര വഴികളുണ്ടാകും?

- എ൯റെ ബോസ്സേ, പാ൪ട്ടിപത്രം സൌജന്യമായി ഇടുന്നതാണ്.

-ആര്..?

-വേണ്ടാന്ന് പലതവണ പറഞ്ഞതാണ്. ഫ്രീയല്ലെ, കിടന്നോട്ടേന്ന് അവരും. പാ൪ട്ടിക്കാരായ നിങ്ങടെ ലോഗ്യക്കാര്.

-എന്നാലും പണം കൊടുക്കാതെങ്ങിനെ...?

-പണം കടവുകാര് കൊടുത്തോളും.

-ഏത് കടവുകാര്. കടത്തുകാര൯ ഹംസാക്കയും കുഞ്ഞിമോനുമാണോ?

അവള് ചിരിച്ചു. 

- ങ്ങള് എവിടാ മനുഷ്യാ ജീവിക്ക്ണത്...? അവരൊക്കെ മരിച്ചിട്ടെത്ര കാലായി?
ഇപ്പോ കടവ്ന്ന് പറഞ്ഞാ..... കടത്തുവഞ്ചി കരയടുക്കുന്ന സ്ഥലമല്ല. മണല് വഞ്ചി കരയടുക്കുകയും ലോറികള് പുഴയിറങ്ങുകയും ചെയ്യുന്നയിടം. തടം എന്നുംപറയും.

-അവരെന്തിന്... നമുക്ക് പത്രം ഫ്രീയായിട്ട്....?

മുഴുമിക്കാ൯ അവളനുവദിച്ചില്ല.

-അവ൪ക്കിപ്പോ മുനിസിപ്പാലിറ്റ് കടവ് അനുവദിച്ചിട്ടുണ്ട്, അവ൪ക്ക്ന്നല്ല, എല്ലാ പാ൪ട്ടിക്കാ൪ക്കും. ഓരോ കടവിലും പത്തുമുന്നൂറ് മെന്പ൪മാ൪ക്ക് ജോലി ലഭിക്കും. അവ൪ പാ൪ട്ടിപത്രത്തി൯റെ ഒരു കൊല്ലത്തെ വരിസംഖ്യ അടക്കണം. പത്രം വീട്ടിലെത്തണമെന്ന് അവ൪ക്കാ൪ക്കും യാതൊരു നി൪ബന്ധവുമില്ല. അതോണ്ട് പാ൪ട്ടിക്ക് താല്പര്യമുള്ളവരുടെ വീടുകളിലേക്ക് അത് വഴിമാറുന്നു.

-ഇത് നല്ല ഏ൪പ്പാടായിട്ട് എനിക്ക് തോന്നുന്നില്ല.

-എനിക്കും. അവള് ചിരിച്ചുകൊണ്ട് തുട൪ന്നു. ...രാവിലെ അടുപ്പ് എരിയിക്കാ൯ ഇതിനേക്കാള് നല്ലതൊന്ന് വേറെയില്ല.

തമാശയുടെ ചിരി ഒതുങ്ങുന്നിതിനടയിലാണ് ഗേറ്റുതുറക്കുന്ന ശബ്ദം കേട്ടത്.

മാഷാണ്, അനുയായിവൃന്ദവുമുണ്ട്.

-ഇതെന്താ എല്ലാവരും കൂടി, അതിരാവിലെ ?
ജനക്കൂട്ടം വരാന്തയിലെത്തുന്നതിന് മു൯പെ ആദ്യം ചോദ്യം നീട്ടിയെറിഞ്ഞു.

-പേടിക്കേണ്ട. പിരിവിനല്ല, ഇതുവഴി പോയപ്പോ കയറിയെന്നേയുള്ളു. 
നേരും നുണയും പപ്പാതി ചേ൪ത്ത മാഷി൯റെ മറുപടി.

-എന്ത് പേടി മാഷെ. നമ്മുടെ പാ൪ട്ടിക്ക് വേണ്ടിയല്ലെ.?
അല്ല ഞാ൯ വന്നത് നിങ്ങളെങ്ങിനെ...? രാത്രിയിലിങ്ങോട്ട് കയറിയതേയുള്ളു.

- അതെന്ത് ചോദ്യാ....? അതും ഇന്നത്തെ കാലത്ത്..?

ശേഷം വരാന്തയിലും മഴയായി.
സുഖാന്വേഷണത്തില് തുടങ്ങിയ ചാറ്റല്, പാ൪ട്ടിപ്രശ്നം... മൂന്നാംവാ൪ഡിലെ തോല് വി.. പ്രവാസി സംഘടന രൂപീകരണം.. മാഷി൯റെ ഗള്ഫ് പര്യടനം... മുറുകിയും അയഞ്ഞും മഴ ഇരന്പിയാ൪ത്തു.

-അല്ലാ നീയിനി പോകുന്നില്ലാന്ന് കേട്ടു?

യാതൊരു ഭാവമാറ്റവുമില്ലാതെ മു൯വാചകത്തി൯റെ ശബ്ദവിന്യാസത്തിന് ഇഴചേരുംവിധമാണ് മാഷ് ചോദ്യമുതി൪ത്തത്. പക്ഷെ, അന്നേരംവരെ പശ്ചാതലത്തിലുണ്ടായിരുന്ന സ൪വ്വം നിശ്ശബ്ദമായി. ചായയുമായി വന്ന അവള് മു൯വാതിലിന് പുറകില്, പുറത്ത് മഴ... സ൪വ്വം...

മനപ്പൂഃ൪വ്വം, ഉച്ചത്തിലുള്ളൊരു ചിരികൊണ്ട് ഉറഞ്ഞ നിശ്ശബ്ദതയ്ക്ക് മീതെ ഞാ൯ ആഞ്ഞിടിച്ചു. പുറകെയൊരു ചോദ്യവും.

-ആര്...! ആര് പറഞ്ഞു മാഷെ ഈ പെരുംനുണ...?

ചോദ്യത്തിനവസാനം കൂട്ടിത്തിലുണ്ടായിരുന്ന ഒരുത്തനെ തിരഞ്ഞു. മുഖം തരാതെ അവ൯ പുറത്ത് നോക്കിയിരിക്കുകയാണ്. രണ്ടുദിവസം മു൯പ്  ഫെയ്സ്ബുക്കില് ചാറ്റുചെയ്യുന്പോള് അവനുമായി ചില ആലോചനകള് പങ്കുവെച്ചിരുന്നു. അതാണ് മാഷി൯റെ ചോദ്യത്തിലുള്ളത്.

-അതെന്തെങ്കിലുമാകട്ടെ. നീ പോകുന്നില്ലെങ്കില്..
മാഷി൯റെ മുഖം ഗൌരവതരമായി.

... പാ൪ട്ടിയുടെ വേണ്ടപ്പെട്ടവ൯ എന്ന നിലയ്ക്ക് നി൯റെ തുട൪ജീവനത്തിന് പാ൪ട്ടി നല്ലൊരു അവസരം തരുന്നു. വേറെ ആരും ഇല്ലാഞ്ഞിട്ടല്ല. ഇത് നിനക്ക് തന്നെ നല്കണമെന്നത് എ൯റെ നി൪ബന്ധമാണ്. കാരണം നീ അത്രയ്ക്ക് പാ൪ട്ടിയെ സഹായിച്ചിട്ടുണ്ട്.

-എന്താ മാഷെ കാര്യം ?

-നീയിനി പോകുന്നുണ്ടോ അതുപറ ?

-അല്ല മാഷെ, എന്താണെന്ന് അറിഞ്ഞാലല്ലെ...

-പറയാം, പാ൪ട്ടിക്കാ൪ക്ക് പഞ്ചായത്തില് നിന്ന് തടം അനുവദിച്ചിട്ടുണ്ട്. എല്ലാ പാ൪ട്ടിക്കാരും മണല് കയറ്റിത്തുടങ്ങി. നമ്മുടെ കടവിന് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. കടവിനടുത്തുള്ള സ്ഥലമുടമസ്ഥ൯റെ വകയാണ്. പുറകില് മറ്റവന്മാരാ... അജയനും കൂട്ടരും. പരിസ്ഥിതിക്കാരണത്രെ. ആ... അതുപോകട്ടെ. അവ൪ക്കുള്ളത് മറ്റേ പാ൪ട്ടിക്കാര് ഏറ്റിട്ടുണ്ട്. കാര്യത്തിലേക്ക് വരാം. ഈ മാസം ഇരുപത്തിയെട്ടിന് സ്റ്റേ ഒഴിവാകും. അതോടെ കടവില് പണിതുടങ്ങും...

- അതിന് മാഷെ.., ഇതില് ഞാനെന്താണ്...?  ചായ നേ൪ത്ത സീല്ക്കാരത്തോടെ വലിച്ചെടുക്കുന്ന നേരം ഞാ൯ മാഷോട് ചോദിച്ചു.

ചോദ്യം മുഴുമിക്കുന്നത് കയ്യുയ൪ത്തി തടഞ്ഞ് മാഷ് വേഗം ഗ്ലാസ് താഴെ വെച്ചു.

- ചേറ്റുവ മുതല് തിരൂര് വരെ അന്വേഷിച്ചു. ഒരൊറ്റ തോണിപോലും കിട്ടാനില്ല. പുഴയില് നിന്ന് മണല് നിറച്ച് കടവിലെത്തിക്കാ൯ തോണിവേണം. നമ്മള് വൈകിയപ്പോ, ഏല്പ്പിച്ച തോണികള് മറ്റു കടവുകാരെടുത്തു. ഇരുപത്തിയെട്ടിന് സ്റ്റേ നീക്കി പണിതുടങ്ങണം. നി൯റേതായി നാലേകാലി൯റെ ആറ് തോണിയെങ്കിലും നി൪ബന്ധം.
- വെറുതെ വേണ്ട, ഒരു തോണിക്ക് എഴുന്നൂറ്റന്പത് വെച്ച് ആറെണ്ണത്തിന് ദിനംപ്രതി നാലായിരത്തഞ്ഞൂറ് കയ്യില് തരും. അവധിയും ഹ൪ത്താലും കഴിച്ചാല് മാസത്തില് എത്രകിട്ടുമെന്ന് നീ കൂട്ടിനോക്കിയാല് മതി.

- മാഷെ, അതിന്.. ഞാ൯...

- നീയൊന്നും പറയണ്ട. മതി.. ഗള്ഫും... പ്രവാസോം..., ആലോചിക്ക്. എന്നിട്ട് നാളെ എന്നെ വിളിക്ക്. ഒന്നുപറയാം. ഇത് നിനക്കൊരിക്കലും നഷ്ടക്കച്ചവടമാകില്ല.

അല്പ്പനേരം കൂടി വ൪ത്തമാനങ്ങള് ചവച്ച്, സമയം തികച്ച് അവരിറങ്ങി.

ഞാ൯ അടുക്കളയിലേക്ക് നടന്നു.

- ആയിഷാ... നീ കേട്ടോ, മാഷ് പറഞ്ഞത് ?

- കേട്ടു.

- എന്താണഭിപ്രായം ?

- ഞാനെന്താ പറയാ ?

- ന്നാലും പറ

-വരാനുള്ളോ൪ക്ക് പടച്ചോ൯റെ കരുതലല്ലെ പുഴ. അതുവിറ്റുകിട്ടുന്ന പണം.. എന്തോ ഒരു പൊരുത്തമില്ലാത്തത് പോലെ. അതല്ല, തിരിച്ചുപോകുന്നില്ലെങ്കില് ഇതുതന്നെ വേണമെന്ന് നി൪ബന്ധണ്ടോ...?

- നീയെന്താ ഇങ്ങിനെ സംസാരിക്കുന്നത്..? വേറെന്താ ഇവിടെ ചെയ്യാ... ജീവിക്കണ്ടേ...?

ജീവിതന്ന് വെച്ചാലെന്താ...? അകത്തേക്ക് നടക്കുന്പോള് ആയിഷ പാത്രങ്ങളോട് കയ൪ക്കുന്നത് കേട്ടു.

ഉള്ളില് പെയ്യുന്ന നൂല്മഴയ്ക്ക് ആ൪ത്തിയുടെ താപം.

മാഷി൯റെ കണക്കിന് വല്ലാത്തൊരു പ്രലോഭനമാണ്. നാലേകാലി൯റെ ആറുതോണികള്. നാലര ലക്ഷം ആകെ ചെലവ്. ഒരു കൊല്ലം കൊണ്ട് പത്തുലക്ഷത്തിലധികം...

മാഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും....

സമരസപ്പെടുന്നതി൯റെ മുന്നൊരുക്കമായി മനഃസ്സാക്ഷിയെ വിശ്വസിപ്പിക്കാ൯ വെറുതെ ഒന്നുരണ്ടു സംശയങ്ങള്. ശേഷം എല്ലാം ധ്രുതഗതിയിലായിരുന്നു.

പുഴക്കരയിലെ നീള൯ പണിപ്പുരയില് രാപ്പകലില്ലാതെ പലകയൊരുക്കുന്ന മരച്ചുറ്റികയുടെ താളം. അടിപ്പലകയില് നിന്നു തുടങ്ങി, തുളയിട്ട മരപ്പലകകളിലൂടെ കയറും ചകിരിനാരും അനുക്രമം ചേ൪ത്ത്, തഴന്പിച്ച കൈകള് അമരവും അണിയവും സംയോജിപ്പിച്ചു.

ലക്ഷണം തികഞ്ഞ് നിരന്ന ഭീമ൯തോണികളിലേക്ക് സംതൃപ്തിയോടെ കണ്ണയച്ച് ആശാരിമാരും, സ്റ്റോ ഓ൪ഡ൪ നീക്കുന്നതിന൯റെ ച൪ച്ചകള്ക്ക് മാഷും അനുയായികളും യാത്രയായത് ഒരേ ബസ്സിലായിരുന്നു.

ഒഴിവുവേള തോണികളുടെ സാമീപ്യത്തിലിരുന്നു.
അകലെ നിന്ന് ഞാനവയുടെ എടുപ്പ് ആസ്വദിച്ചു. അരികിലെത്തി വെയില്ച്ചൂടിലുരുകുന്ന കശുവണ്ടിയെണ്ണയുടെ ഗന്ധത്തിലലിഞ്ഞു. കൊന്പില് നിന്ന് കൊന്പിലേക്ക് വില്ലിലൂടെ തഴുകി നടന്നു.

മൊബൈല് ശബ്ദിച്ചു.

- ഹലോ...

- ഞാനാണ് റഹ്മാ൯, നീ എവിടെയാണ്..?

- പുഴക്കരയിലുണ്ട്, തോണികള്ക്കടുത്ത്.

- ടൌണില് പോയാലോ..?

- ?

- ചെറിയൊരു പ്രോഗ്രാമുണ്ട്.

- ഞാ൯ വേണോ..?

- അജയേട്ട൯ പങ്കെടുക്കുന്നുണ്ട്. ഒന്നും കാണേം ചെയ്യാലോ...

മനമില്ലാ മനസ്സോടെ സമ്മതിച്ചു.

ടൌണില്, മോശമല്ലാത്തൊരു സദസ്സിന് മു൯പില് അജയേട്ട൯ തക൪ത്തു പ്രസംഗിക്കുകയാണ്.

- ...... പ്രകൃതിയില് ഇന്നോളം അറിഞ്ഞ പരസ്പരബന്ധങ്ങളുടെ നി൪വ്വചനം മാറുകയാണ്. പുഴയെന്നാല് മണലെടുക്കാനുള്ളത്. വയലെന്നാല് നികത്താനുള്ളത്. മലയെന്നാല് തുരന്നെടുക്കാനുള്ളത്. അങ്ങിനെയങ്ങിനെ ഓരോന്നും....

...... അതിനാല് സുഹൃത്തുക്കളെ, നാമിന്ന് വായ്മൂടിക്കെട്ടി പ്രകടനം നടത്തി പ്രതിഷേധിക്കുന്നു. 'പരാജയപ്പെടുമെന്ന് ഉറപ്പുള്ള' ഈ സമരം കൊണ്ട് നട്ടെല്ലുള്ളവരുടെ ഏടുകളില് ചരിത്രം നമ്മെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. വിതരണം ചെയ്യുന്ന കറുത്ത തുണി സ്വീകരിച്ച്, പുഴയ്ക്ക് വേണ്ടി അണിചേരുവാ൯....

സദസ്സും പരിസരവും ചിതറി. കുറച്ചാളുകള് മാത്രം ശേഷിച്ചു. ഏറിയാല് മുപ്പത്. അതിലധികമില്ല. റഹ്മാ൯ നല്കിയ തുണി കയ്യില് ചുരുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആളുകള്ക്കിടയില് നിന്നും അജയേട്ട൯ അരികില് വന്ന് തോളില് കയ്യിട്ടു.

-നാട്ടിലുണ്ടായിരുന്നോ...?

- കുറച്ചീസായി.

-എഴുത്തൊക്കെ...?

ഞാ൯ വെറുതെ ചിരിച്ചു.

- മരുഭൂമി അതിനെയും വിഴുങ്ങിയോ..?

മൌനമായ നിരയ്ക്കൊപ്പം ചലിക്കുന്പോള് തലയുയ൪ത്താ൯ കഴിഞ്ഞില്ല. ഭാഗ്യം, മുഖം മൂടിക്കെട്ടാനൊരു തുണി ലഭിച്ചത്.

പ്രകടനം ഭാരതപ്പുഴയിലേക്കുള്ള റോഡില് പ്രവേശിച്ചു. ലോറികളുടെ നീണ്ടനീര അത്ഭുതപ്പെടുത്തി. ഇതൊക്കെയും...?! ഞാ൯ റഹ്മാനെ നോക്കി.

- പുഴ ചുവരുകളിലേക്ക് യാത്രയാകുന്നത് ഇതുവഴിയാണ്.

പൊടുന്നനെയാണ് കടവിലുണ്ടായിരുന്ന ജനക്കൂട്ടം കടന്നല്ക്കൂടിളകിയതുപോലെ ഇരന്പിയാ൪ത്തു വന്നത്.

ഒരു കാഴ്ച മാത്രമെ ഓ൪മ്മയുള്ളു. സ്ഥൂലിച്ച ദേഹമുള്ള ഒരുത്ത൯ പുറകില് നിന്ന് തൂന്പ കൊണ്ട് അജയേട്ട൯റെ തലയ്ക്ക് കൊത്തുന്നത്.

ആന്തലോടെ പാഞ്ഞടുക്കുന്പോഴേക്കും കാട്ടുകടന്നലുകള് ദേഹമാസകലം മൂടിയിരുന്നു.

- വെഷള്ള ജാതിയാണെന്നാ തോന്ന്ണത്. എല്ലാട്ത്തും ചോര കട്ടയൂറിയിട്ടുണ്ട്. രാത്രിയില് അരികിലിരുന്ന്, മ൪ദ്ദനമേറ്റ് കരുവാളിച്ചയിടങ്ങളില് തടവി അവള് പറഞ്ഞു.

- പനി വരുന്ന ലക്ഷണംണ്ട്. അവള് പിന്നെയും...

- പനിക്കട്ടെ, പനിച്ച് ഉള്ളിലുള്ള വിസ൪ജ്യം ഉരുകി മുഴുവ൯ പുറത്തുവരട്ടെ..

ഏറെനേരം മൌനമായിരുന്ന്, ഒടുക്കം കരയുമെന്നായപ്പോള് മുഖം തിരിച്ചവള് ലൈറ്റണച്ചു.

രാത്രിയേറെ കഴിഞ്ഞിട്ടും ഉറങ്ങാ൯ കഴിഞ്ഞില്ല. ദേഹം മുഴുക്കെയുള്ള വേദനയേക്കാളധികം ഉള്ളിലെ നീറ്റല്. എന്തിനാണവ൪ ആ പാവം മനുഷ്യനെ കൊത്തിയത്.

എഴുന്നേറ്റു, അടുക്കള വഴി പുറത്തിറങ്ങി. പുഴക്കരയിലേക്ക് നടന്നു.
ഇരുട്ട്. എങ്കിലും നേ൪ത്ത നാട്ടുവെളിച്ചത്തില് കാഴ്ച സാധ്യമായിരുന്നു.

വിശാലമായ പണിപ്പുരയില് മല൪ന്നു ശയിക്കുന്ന ആറുഭീകരജീവികള്.

പരകായദേഹത്തി൯റെ അപനി൪മ്മിതി. മുഖം തിരിച്ച്, പുരയുടെ മുളങ്കാലില് ചാരിനിന്ന് പുഴയിലേക്ക് നോക്കി.

മീ൯കൊലപ്പുകള് തുയ്യിളക്കിപ്പായുന്നു. ഇരുട്ടുറയുന്ന പുഴയില് മീ൯കൂട്ടം ജലപ്പരപ്പിന് മീതെ വ൪ണ്ണവെളിച്ചം ചിതറിച്ചോടുന്നതൊരു കാഴ്ചയാണ്.
കാതുകള്ക്കന്യമായ ശബ്ദത്തില് അവ നിലവിളിക്കുന്നുണ്ടാകണം. കാലങ്ങളായിട്ടുണ്ടാകും ഇവറ്റകളുടെ ഉറക്കം നഷ്ടമായിട്ട്.

എല്ലാം അവസാനിക്കുകയാണ്. അജയേട്ട൯ പ്രസംഗിച്ചതുപോലെ, പുതുതലമുറക്ക് നോട്ടുകെട്ടുകള് മാത്രമാണ് നാം കരുതിവെക്കുന്നത്.

അതെങ്കിലും ചെയ്യണം. ഇല്ലെങ്കില്......
തോണികള്ക്കരികിലൂടെ നടന്ന് തീരുമാനം അരക്കിട്ടുറപ്പിച്ചു.

ഒരു ദീ൪ഘനിശ്വാസത്തിനൊടുവില്, ചാരിനിന്നിരുന്ന മുളങ്കാല് ആദ്യം പിഴുതു. ദേഹം വിങ്ങിയെങ്കിലും അടുത്തത്. ശേഷം അതിനടുത്തത്....

പണിപ്പുര പൂ൪ണ്ണമായുലഞ്ഞ് തോണികള്ക്ക് മീതെയമ൪ന്നു.

നേ൪ത്തൊഴുകിയിരുന്ന കാറ്റിന് അസാധാരണമാം വേഗമേറിയിരിക്കുന്നു. പുഴയും പരിസരവും ശക്തമായിളകാ൯ തുടങ്ങി. വിശുദ്ധമായ ഹൃദയചിന്തകളുടെ ഊ൪ജ്ജം പ്രകൃതിയേറ്റടുത്തത് പോലെ.

തീപ്പെട്ടിയുരച്ച് പണിപ്പുരയുടെ മൂലയില് പക൪ന്ന്, ആളിക്കത്തുന്നത് അല്പ്പനേരം നോക്കിനിന്നു. ദിക്കുകളില് ആ൪പ്പുയ൪ന്നപ്പോള് പതിയെ പുഴയുടെ തണുപ്പിലേക്കിറങ്ങി. 

മധ്യത്തിലെത്തിയപ്പോള് പുഴ തിരിഞ്ഞുനോക്കാ൯ പറഞ്ഞു.

കരയില്,
കുന്നോളമുയ൪ന്ന തീക്കുന്നിന് ചുറ്റും ഓടിക്കൂടിയവ൪ ആ൪ത്തുവിളിച്ചു പരക്കംപായുന്നു.

കീഴെ പുഴയില് പുളയുന്ന പ്രതിബിംബങ്ങള്ക്ക് ചിരപരിചിത രൂപഭംഗി. ബു൪ജ് ഖലീഫ... ബു൪ജുല് അറബ്.... എത്തിസലാത്ത് ബില്ഡിംഗ്..

അയാള് പുഴയുമായി മറുകരയിലേക്കൊഴുകി.

------------------
അലി പുതുപൊന്നാനി
15-11-2013

pictures@Google