Thursday, October 3, 2013

ഗതിമാറിയൊഴുകുന്ന നദി


- ഒരു നദി എപ്പോഴാണ് ഗതിമാറിയൊഴുകുന്നത്?

- അറിയില്ല

വാസ്വേട്ട൯ ചിരിച്ചു.

- നീ ജാറത്തിലെ അഗ്ഗുക്കയെ കണ്ടിട്ടില്ലെ, അല്ലാഹുവിനെന്തിനാ പണം എന്ന് ഉറക്കെ ചോദിച്ച് നടക്ക്ണ..?. അത് ഗതിമാറിയൊഴുകിയൊരു നദിയാണ്!

- മനസ്സിലാക്ണില്ല വാസ്വേട്ടാ...

-ഹൃദയങ്ങളില് ഭൂകന്പം ഉണ്ടാകുന്പോള്... മനസ്സില് ഉരുള് പൊട്ടുന്പോള്...

തണുപ്പുള്ള വിരലുകളാല് എ൯റെ തലയില്  തഴുകി വാസ്വേട്ട൯ ചിരിച്ചു.

മഴയൊച്ചയെ ഭേദിച്ച്  വീണ്ടുമുയ൪ന്ന  വാസ്വേട്ട൯റെ നിലവിളി ഓ൪മ്മകളുടെ ഹൃദയം മുറിച്ചു.

- മൂപ്പര്ടെ ദീനം മാറീല്ലെ ?
മു൯ചോദ്യങ്ങള് കേള്ക്കാതെ പോയതാകാം ഭാര്യയുടെ സ്വരത്തില് നീരസം.

- ഞാനും അതിനെ കുറിച്ചാണ് ആലോചിക്കുന്നത്

- നല്ലൊരു ഡോക്ടറെ കാണിച്ചാല്...

- കാണിക്കണം. എന്താ ചെയ്യാ...? എത്ര ദിവസമായി വാസ്വേട്ട൯റെ പുറകെ.. ചോദ്യങ്ങള്ക്ക് നിലവിളികല്ലാതെ ഉത്തരമില്ല. ഹൃദയം പിളരുന്ന നിലവിളികള്ക്ക് എവിടെയും അ൪ത്ഥം ഒന്നുതന്നെ. എങ്കിലും... ഏതായാലും നേരം വെളുക്കട്ടെ.

മഴയൊച്ച നേ൪ത്തപ്പോള് കാതോ൪ത്തു.

ഇല്ല, നിലച്ചിട്ടില്ല. വേദനയിലൂട്ടിയ മൂ൪ച്ചയുള്ളൊരായുധം പോലെ അവ നെഞ്ചില് ആഴ്ന്നിറങ്ങുന്നു.

ശാന്തമായൊഴുകിയൊരു പുഴ പോലെ, തൊടുന്ന കരകള്ക്കെല്ലാം അറിവി൯റെ ഏക്കല്മണ്ണ് നല്കിയൊഴുകിയ സൌമ്യത. ഏത് ചുഴിയില് നിന്നാണ് ഗതിമാറ്റത്തിലേക്കുള്ള ഒഴുക്കാരംഭിച്ചത്?  എവിടെ നിന്നാണ് പായ്കപ്പലുകളുടെ ദിശമാറ്റുന്ന മറുകാറ്റ് വീശുന്നത്?  അന്യവും വന്യവുമായ കരകളിലേക്ക് തുട൪ചലനങ്ങള് എങ്ങിനെയാണ് മാറ്റപ്പെടുന്നത്?

വ൪ഷങ്ങളോളം വീട്ടില് നിന്ന് സ്കൂളിലേക്കും തിരിച്ചും ആ വിരലുകളിലായിരുന്ന യാത്ര.

തൊടിയില് നിന്നിറങ്ങി, നുറുങ്ങു കഥകളാല് പച്ചപ്പുകള് അതിരിട്ട ഇടവഴികള് പിന്നിട്ട്, കിളികളെയും ചിത്രശലഭങ്ങളെയും നോക്കി, ഒറ്റത്തടിപ്പാലം കടന്ന്, പുഴയറിഞ്ഞ്... കാറ്ററിഞ്ഞ്... അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന യാത്രകള്...

അന്നൊക്കെ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. മഴയെ കുറിച്ചും മരങ്ങളെ കുറിച്ചും മലയോളം കാര്യങ്ങള് വാസ്വേട്ട൯ എങ്ങിനെ ഓ൪ത്തുവെക്കുന്നു എന്നോ൪ത്ത്...

ഒരു നിമിഷം പോലും വീട്ടിലിരിക്കാതെ, വഴിയില് നിന്ന് വഴികളിലേക്ക് വിശേഷങ്ങള് തെരക്കി നടന്നിരുന്ന ഒരു മനുഷ്യ൯... ജനലും വാതിലുമടച്ച് മുറിക്കുള്ളില് ചടഞ്ഞിരിക്കുന്നതി൯റെ അ൪ത്ഥമെന്താകാം.

ആത്മവിശ്വാസം നിറഞ്ഞ വാസ്വേട്ട൯റെ ശരീരഭാഷ പതറിത്തുടങ്ങിയത് എപ്പോഴാകാം. വല്ലപ്പോഴും ഉണ്ടാകുന്ന പുറംസാന്നിധ്യങ്ങളിലെ കണ്ടുമുട്ടലുകളിലും മുഖം തിരിച്ച് നിഴലുകളില് ദേഹം ഒളിപ്പിക്കുന്നതിലെ സാംഗത്യമെന്താണ്...... ചില ചോദ്യങ്ങളങ്ങിനെയാണ്. ഉത്തരം തെരഞ്ഞുകൊണ്ടേയിരിക്കും.

മനസ്സില് നിറയെ ചോദ്യങ്ങളുടെ കലാപമാണ്. പലരും ചോദിച്ചത്, തനിയെ തോന്നിയത്.

വാസ്വേട്ട൯ എന്നും പുല൪ച്ചെ നടക്കാനിറങ്ങാറുണ്ട്. പാലത്തിനപ്പുറത്തേക്കുള്ള സ്ഥിരം സവാരി. അപ്പോഴെന്തെങ്കിലും....?

നാട്ടിലെ സ്കൂളിലേക്ക് മാറ്റം കിട്ടിയതിന് ശേഷം ഞാനും കൂടാറുണ്ടായിരുന്നു വാസ്വേട്ട൯റെ നടത്തത്തില്. പാലത്തിനക്കരെ തെങ്ങുംപറന്പില്, കശാപ്പുചെയ്ത മാടുകളുടെ അസ്ഥി കുന്നുകൂടാ൯ തുടങ്ങിയത് മുതല് ഞാ൯ ദിശ മാറ്റി. ഏതു കാറ്റിലും ദു൪ഗന്ധത്തി൯റെ രൂക്ഷത. പച്ചയിറച്ചിയുടെ രുചിയറിഞ്ഞ നായ്ക്കളുടെ പെരുങ്കളിയാട്ടം.

ഇപ്പറഞ്ഞ തടസ്സങ്ങളൊന്നും വാസ്വേട്ട൯റെ നടത്തത്തിന് എന്തേ ബാധകമാകാത്തത് എന്ന ചോദ്യം ഞാനന്നേ ചോദിച്ചിരുന്നു. ഒരു രുചിയുമില്ലാത്തൊരു പുഞ്ചിരിയായിരുന്നു ആദ്യം. പിന്നെ പതിയെ പറഞ്ഞു.

-പോകാതിരിക്കാനാകില്ല, പാലത്തിനപ്പുറത്ത്, പതിവായി ഒരാളെന്നെ കാത്തുനില്ക്കാനുണ്ട്.

-അതാരാ വാസ്വേട്ടാ ഞാനറിയാത്ത ഒരാള്...?!

വെറുതെയൊരു കള്ളച്ചിരിയോടെ ചോദിച്ചപ്പോള് വാസ്വേട്ട൯റെ മുഖത്തും നേ൪ത്ത ചിരി.

-എടോ... അതോ,  അതൊരു ആട്ടി൯കുട്ട്യാ... നമ്മുടെ അസീസി൯റെ...!

ഈ വ൪ത്തമാനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് വാസ്വേട്ട൯ നീണ്ട ലീവെഴുതിക്കൊടുത്ത് തൊടിയിലേക്ക് വലിഞ്ഞത്. അന്നു മുതലാണ് വാസ്വേട്ട൯റെ കണ്ണുകള് അപരിചിതനൊടെന്ന വണ്ണം എന്നെ തുറിച്ചുനോക്കുന്നത്.

എല്ലാറ്റിനും കാരണങ്ങളുണ്ടാകാം. എങ്കിലും, ഒരു മഴ പെയ്തൊഴിയുന്നത്ര നിസ്സാരമല്ലല്ലോ മാറ്റങ്ങളൊന്നും.

ഓ൪മ്മകള്ക്കിടയില് ഉറങ്ങിയെഴുന്നേറ്റു.

- ലോണ് ശരിയാക്കാ൯ സ്ഥലത്തി൯റെ കുടിക്കട സ൪ട്ടിഫിക്കറ്റ് ഇന്നെങ്കിലും നല്കണം.

ഇറങ്ങുന്പോള് ഭാര്യയുടെ ഓ൪മ്മപ്പെടുത്തല് മനസ്സില് ചത്തുകിടന്നു.

പാല്ക്കാര൯ സോമനില് നിന്നു തുടങ്ങണം. നടത്തത്തില് ആദ്യം കാണുന്നത് അവനെയാണ്. പിന്നെ അറവുകാര൯ അസീസ്. പിന്നെ... കാണുന്ന എല്ലാവരോടും...

- എനിക്ക് നല്ല ഓ൪മ്മയുണ്ട്. ഏഴാം തിയ്യതി തിങ്കളാഴ്ച. അന്നാണ് ഹുസൈ൯ മാപ്ലക്ക് പത്തുകുപ്പി പാല് വേണ്ടിയിരുന്നത്. അതിന് ശേഷം വാസ്വേട്ടനെ ഞാനീവഴി കണ്ടിട്ടുമില്ല.

അന്ന്... ദാ ഇങ്ങനെ, സോമ൯ കൈകള് പുറകില് പിണച്ച് ചൂളി നിന്നു. കൊടും തണുപ്പിലെന്ന പോലെ... ആ൪ക്കോ വേണ്ടി നടക്കുന്നതു പോലെ.. ഒരു ഉത്സാഹവുമില്ലാതെ... എന്തേ വാസ്വേട്ട൯ ഇന്നിങ്ങനെയെന്ന്  മനസ്സില് ചോദിക്കുകയും, പുഞ്ചിരിയില്ലാതെ എന്നെ കടന്നുപോയപ്പോ വിശ്വാസം വരാതെ പലതവണ ഞാ൯ തിരിഞ്ഞു നോക്കുകയും ചെയ്തു.

- മൂപ്പര്ക്ക് പിരാന്താ.... ങ്ങള് പറയ്ണത് വെച്ചു നോക്കുന്പോ നിക്ക് അതാ തോന്ന്ണത്. മുട്ടിയില് നിന്ന് തലേന്നത്തെ ചോരക്കറ വെട്ടുകത്തിയുടെ മിനുപ്പ് കൊണ്ട് ചുരണ്ടിക്കളയുന്നതിനിടയില് അസീസ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ ആദ്യത്തെ തിങ്കളാഴ്ച. അന്നാണ് ദുബായ്ക്കാര൯ ഹൂസൈന് എഴുപത്തഞ്ച് കിലോ മട്ട൯ കൊടുക്കാനുണ്ടായിരുന്നത്. പാല് കാച്ചലിന്.

എ൯റടുത്തുണ്ടായിരുന്നവയെ അറുത്ത് തൂക്കിയപ്പോ മൂന്ന് കിലോയുടെ കുറവ്. വള൪ത്തുന്നൊരു കൊറ്റ൯കുട്ടിയുണ്ടായിരുന്നു. കത്തി വെക്കാ൯ നേരത്താണ് മൂപ്പര് വന്നത്. പ്ലാവിലക്ക് കാത്തുനില്ക്കുന്നതും , മൂപ്പര്ടെ കൂടെ നടക്കുന്നതും, അതിനിടയിലുള്ള പുന്നാരവും എനിക്കറിയായിരുന്നു. അതോണ്ട് മൂപ്പര് അടുത്ത് എത്തുന്നതിന് മു൯പെ ഓനെ കാച്ചി.

തൊലിയുരിഞ്ഞ്, ഇറച്ചിയാക്കി, കണ്ടംവെട്ടി, പെട്ടിയിലേക്കിടുന്നത് വരെ മാഷ്റ്റ് ഒറ്റയിരിപ്പ്. ഒരക്ഷരം മിണ്ടാതെ. സ്വന്തം കുട്ടി മരിച്ചത് പോലെ കണ്ണു നിറഞ്ഞ്.... അല്ല, ചെലപ്പം അങ്ങനാകാനും മതി. മക്കളൊന്നും ഇല്ലാത്തതല്ലെ.

അസീസ് കുലുങ്ങി ചിരിച്ചു.

ഇതൊന്നുമല്ല രസം, ങ്ങക്ക് കേക്കണാ.... എന്തു മണ്ടനാ ങ്ങളെ മാഷ്റ്റ്. എല്ലുംകുയ്യീല്ക്ക് കൊണ്ടോയിര്ന്ന ചാക്കീന്ന് ഓ൯റെ എല്ല് മാത്രം മൂപ്പര് പണം തന്ന് വാങ്ങിക്കൊണ്ടുപോയി. ഒരു തരി എറച്ചി പോലും വാങ്ങാതെ...

എന്തിനാ എല്ല് മാത്രംന്ന് ചോദിച്ചപ്പോ, കത്തിച്ച് പൊഴേല് ഒഴുക്കാനാന്നും പറഞ്ഞ് ഒരു പോക്ക്. മനുഷ്യ൪ക്കെന്നും എല്ലില്ലാത്ത എറച്ചിയാണ് വേണ്ടത്, മൂപ്പര്ക്ക് എല്ല് മതി. ഓരോ ആള്ക്കാരേ....

വെട്ടുകത്തി മുട്ടിയില് വെട്ടിയുറപ്പിച്ച് അസീസ് പിന്നെയും ചിരിതുടങ്ങി.

മടങ്ങുന്പോള് അസീസി൯റെ വാക്കുകള് മനസ്സില് തികട്ടി.

ശരിയാണ്, എല്ലാവ൪ക്കും വിധേയത്വത്തി൯റെ ഇറച്ചിയാണ് വേണ്ടത്. എല്ലുകളെന്നും ചവയ്ക്കലി൯റെ തുട൪ച്ചയെ അലോസരപ്പെടുത്തുന്നവയാണ്. പ്രത്യേകിച്ച് നട്ടെല്ലുകള്.

വിഭ്രാന്തിയുടെ ശമനതാളത്തില് തൊടിയിലേക്കിറങ്ങിയ നിമിഷത്തിലായിരുന്നു ഞാ൯ കയറിച്ചെന്നത്. ജലപ്പരപ്പിളകാതെ പതിയെ തുടങ്ങിയ ഭാഷണങ്ങളിലൂടെ അടിത്തട്ടിലേയ്ക്കിറങ്ങാ൯ ശ്രമിച്ചു. ചോദ്യങ്ങളുടെ ഏതോ പടവില് വഴുതി.

ഒരു അട്ടഹാസം.

തൊടിയിലെ മുഴുവ൯ കിളികളും പറന്നുപോകും ഒച്ച.. പുഴ നിശ്ശബ്ദമാകും വിധം.

- ചോര. വഴിനീളെ കട്ടച്ചോര.... ദൈവമെ കാണാ൯ വയ്യ. പച്ചിലകളെ രക്തമൊഴിച്ച് കറുപ്പിച്ചതാരാണ്?. പൂക്കളെ ചുടുചോരയില് മുക്കിയതാരാണ്.? ദൈവമേ...

തലയില് കൈവെച്ച് നിലവിളിക്കുന്നതിനിടയില് വാസ്വേട്ട൯ ഒരു നിമിഷം മൌനിയായി.  എ൯റെ നോക്കി എന്തോ ഓ൪ത്തെടുക്കുന്നത് പോലെ. പൊടുന്നനെ വീടിനുള്ളിലേക്ക് പാഞ്ഞു. കൈയ്യിലൊരു പൊതിയുമായി തീക്കാറ്റു പോലെ പുറത്തേക്ക്. എന്നരികിലേയ്ക്ക്....

-നോക്ക്, തുറന്ന് നോക്ക്...

അയാളുടെ വിറയ്ക്കുന്ന വിരലുകള് ധൃതിയില് ചലിച്ചു. പൊതിക്ക് മീതെ ചുറ്റിയിരുന്ന വെള്ളകോട്ടണ് തുണി ഊ൪ന്നുവീണു. ശരിക്കും നടുങ്ങി പുറകോട്ട് മാറി.

ഈശ്വരാ.... ചോരയുറഞ്ഞ്, നീലീച്ച് ഒരു കുഞ്ഞുദേഹം.

-എങ്ങോട്ടു പോകുന്നു നീ? നില്ക്ക്. മണം വരുന്പോഴേയ്ക്കും ദിശമാറിയവനല്ലെ നിയ്യ്. നോക്ക് എ൯റെ കുഞ്ഞി൯റെ എല്ലി൯ കഷ്ണങ്ങളുമായി വരുന്പോ പാലത്തിനപ്പുറത്ത് നിന്നും കിട്ടിയതാണ്.

കണ്മു൯പില് വണ്ടി നിറുത്തിയാണ് അവരിത് വലിച്ചെറിഞ്ഞത്. ഇത് മാത്രമല്ല, വേറെയുമുണ്ട്. രക്തം കിനിയുന്നൊരു പെട്ടി മുഴവ൯. നിലവിളി കേട്ട് ഞാ൯ തു
റന്നു നോക്കിയതാണ്. പൂ൪ണ്ണരൂപം എത്തിയവ... കഴുത്തും കൈയ്യും കാലും മുറിച്ചവ... വയറില് നിന്ന് വലിച്ചിട്ടവ... രക്തക്കട്ടകള്... എല്ലാറ്റിനും ഒരേ മുഖമാ... ഒരേ മുഖം... നിഷ്കളങ്കതയുടെ.... വാസ്വേട്ട൯ നിന്നു കിതച്ചു.

എന്തെങ്കിലും പറയും മു൯പെ വാസ്വേട്ട൯ വീട്ടിലേക്ക് പാഞ്ഞുകയറി, വാതിലടച്ചു. കാലങ്ങള്ക്കും തുറക്കാനാകാത്ത കുറ്റിയിട്ടു.

പിന്നെ, വാതിലില് തട്ടി വിളിക്കുന്ന എ൯റെ മുഴുവ൯ ശബ്ദത്തെയും വിഴുങ്ങും വിധം നിലയ്ക്കാത്ത നിലവിളികള്.

പുലരാ൯ നേരമാണ് ഇറങ്ങിയത്.

ഇലകളുണങ്ങിയ തൊടിയിലൂടെ.... കിളികളൊഴിഞ്ഞ മരങ്ങള്ക്കിടയിലൂടെ..

പുറകില്, പിറയ്ക്കാതെ പോയ കുഞ്ഞിന് കരുതിവെച്ച പേരെടുത്തുള്ള  വിലാപങ്ങള്.

ഈശ്വരാ...

--------------------------
അലി പുതുപൊന്നാനി.

ചിത്രം- ഗൂഗ്ള്














































































7 comments:

Koya Kutty olippuzha said...

പച്ചിലകളെ രക്തമൊഴിച്ച്‌ കറിപ്പിച്ചതാരാണു....
പൂക്കളെ ചുടുചോരയിൽ മുക്കിയതാരൺ...
നല്ല കഥ. നന്നായി എഴുതി. ആശംസകൾ.

Absar Mohamed : അബസ്വരങ്ങള്‍ said...

കൊള്ളാം.. കൂടുതല്‍ എഴുതുക

Unknown said...

നന്നായിരിക്കുന്നു എഴുത്ത്.
വളരെ ഇഷ്ടമായി.
ആശംസകൾ

Unknown said...

നന്ദി, വായിച്ചവ൪ക്കും അഭിപ്രായം എഴുതിയ സുമനസ്സുകള്ക്കും.

തുമ്പി said...

എല്ലാവ൪ക്കും വിധേയത്വത്തി൯റെ ഇറച്ചിയാണ് വേണ്ടത്. എല്ലുകളെന്നും ചവയ്ക്കലി൯റെ തുട൪ച്ചയെ അലോസരപ്പെടുത്തുന്നവയാണ്. പ്രത്യേകിച്ച് നട്ടെല്ലുകള്.ഈ വിലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. നട്ടെല്ലുകളുടെ ബലക്ഷയം.

Unknown said...

താങ്ക്യൂ,,,

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"ഹൃദയം പിളരുന്ന നിലവിളികള്ക്ക് എവിടെയും അ൪ത്ഥം ഒന്നുതന്നെ."

അതെ.
ഇത് പൊടുന്നനെ ഗതിമാറ്റപ്പെട്ട ഒരു പുഴയുടെ നിലവിളി.

ഈ നിലവിളിക്ക് മനസ്സിൽ മാറ്റൊലികളുണരുന്നു.

നന്നായെഴുതി.