Tuesday, January 7, 2014

 കൈരേഖയിലെ പ്രവാസം 

കാലങ്ങളുടെ മഹാപുസ്തകത്തില്‍ ഒരു പകല്‍കൂടി നനഞ്ഞവസാനിക്കുന്നു.

അനക്കങ്ങള്‍ പതുക്കെയായ നഗരത്തില്‍ മഴ ഇനിയും കനക്കുന്ന ലക്ഷണമാണ്. നൂല്‍മഴയുടെ വിധം മാറുന്നുണ്ട്.ബസ്സ്റ്റാന്‍ഡിലേക്ക് കുറച്ച് ദൂരമെ ഉള്ളുവെങ്കിലും, എവിടെയെങ്കിലും കയറിനിന്നില്ലെങ്കില്‍ വാങ്ങിയ പുസ്തകങ്ങള്‍ മുഴുവനും നനയും. പണി പുരോഗമിക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പുറകില്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്‍പില്‍ കയറിനിന്നു. വടക്കുനിന്ന് വണ്ണിച്ച തുള്ളികളുമായി ഇരന്പലോടെ മഴ വന്നു.

പുസ്തകം നനവുതട്ടാത്ത ഒരിടത്ത് വെച്ച്, ടവ്വലെടുത്ത് തലയും മുഖവും തുടച്ച് മഴയൊതുങ്ങുന്നതിന് കാത്തു. മനസ്സില്‍, മഴയോട് തോന്നിയ ഈര്‍ഷ്യതയില്‍ പ്രണയം നിറഞ്ഞു. ഓരോ തുള്ളികളുടെയും നൃത്തച്ചുവടില്‍ കണ്ണുപായിച്ച് വെറുതെ നിന്നു.

നിങ്ങളൊരു പ്രവാസിയാണ് അല്ലേ...?’, ആരോ വിളിച്ച് ചോദിക്കുന്നത് പോലെ.

മൂന്നുഷട്ടര്‍ മാറി ചെറുതല്ലാത്തൊരു ബാനറിനരികില്‍, നിറംമങ്ങിയ പുതപ്പിനുള്ളില്‍ കൂനിക്കൂടി എന്നെ നോക്കി ചിരിച്ച് ഒരാളിരിക്കുന്നുണ്ട്. ചോദ്യം അയാളില്‍ നിന്നുതന്നെയാണ്. തീര്‍ച്ചപ്പെടുത്തി, ബാനര്‍ വായിച്ച് അരികിലേക്കുചെന്നു.

വലിയ അക്ഷരങ്ങളില്‍ ഭാവി ഭൂതം വര്‍ത്തമാനം എന്നെഴുതിയതിന് താഴെ കറുത്ത നിറത്തില്‍ പേര്. പ്രൊഫ. വേതാളം വാസു’. ഞാന്‍ ഉള്ളില്‍ ചിരിച്ചു.

ഇരിക്കണം സാര്‍, മുഖലക്ഷണം പറയാം. ശരിയാണെങ്കില്‍ മാത്രം ദക്ഷിണവെച്ച് കൈനീട്ടിയാല്‍ മതി

വേതാളത്തിന്‍റെ സ്ഥലമെവിടാ...?’ 
ഞാന്‍ ലോഗ്യം കൂടാന്‍ ഭാവിച്ചു. ആള്‍ ഗൗരവ്വത്തിലാണ്. മിണ്ടുന്നില്ല. 

മലബാറില്‍ വന്ന് ഇത്തരമൊരു ചോദ്യമെറിഞ്ഞാല്‍ ആളുകള് എളുപ്പം കൊത്തുമെന്ന് ആരാ പറഞ്ഞുതന്നത്...?’

ഗൗരവ്വം ഉരുകി. വേതാളം പല്ലുമുഴുക്കെ കാട്ടി ചിരിച്ചു. 
ഇരിക്കണം സാര്‍. മഴതീരുംവരെ നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം

അതുവേണ്ട. മഴതീരുംവരെ ഞാന്‍ ഇരയാകാം. എത്രയാ ദക്ഷിണ?

അന്പത്അയാള്‍ ഉടനെ തിരുത്തി. അയ്യോ, അല്ല സാര്‍. താങ്കള്‍ക്ക് അഞ്ചുരൂപാ മാത്രം 


നല്‍കിയ അഞ്ചുരൂപ കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് അയാള്‍ ചിന്താനിമഗ്നനായി. പറ്റിക്കാനുള്ള പുതിയ അടവ് തിരയുകയാണോ. കരുതിയിരുന്നു.

അല്ലെങ്കില്‍ വേണ്ട സാര്‍. കരുതല്‍ പിടികിട്ടിയത് പോലെ അഞ്ചുരൂപ അയാളെനിക്ക് നേരെ നീട്ടി. നമുക്ക് വേറൊന്ന് ചെയ്യാം. പകര്‍ന്ന് കിട്ടയ അപൂര്‍വ്വമായൊരു അറിവുണ്ടെനിക്ക്. അതൊരു കൈ പരീക്ഷിക്കാം

ഗുലുമാലാകരുത്. അടുത്താഴ്ച പോകാനുള്ളതാണ്ചെറിയൊരു ഭയം തോന്നാതിരുന്നില്ല

ഭയപ്പെടേണ്ട സാര്‍, കൈനീട്ട്...

നീട്ടിയ കൈത്തലത്തില്‍ നല്ലൊരിളം വെറ്റില വെച്ചയാള്‍ കണ്ണടച്ച് പിറുപിറുത്തു. മന്ത്രങ്ങളാകണം. പിന്നീടയാള്‍ കണ്ണുതുറന്ന്, ഭാണ്ഡത്തിനുള്ളില്‍ നിന്നൊരു ചെറുകുപ്പി വലിച്ചെടുത്ത് മൂടിതുറന്ന് ഏതാനും തുള്ളി കറുത്തദ്രാവകം വെറ്റിലയിലേക്ക് ഉറ്റിച്ചു. ചെറുവിരല്‍ കൊണ്ടവ പരത്തി.

ഓ... മനസ്സിലായി വേതാളം, ഇത് മഷിനോട്ടമല്ലേ...?’

അയാള്‍ വര്‍ത്തമാനം തുടര്‍ന്നു: 

സാര്‍... ഇനി മനസ്സിലെ മുഴുവന്‍ കപടതയ്ക്കും പകരമായി ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കത നിറക്കുക. കണ്ണുകളടച്ച് കാതുകള്‍ മഴയൊച്ചയില്‍ ലയിപ്പിക്കുക. പറയുന്പോള്‍ മാത്രം പതിയെ കൈതലത്തിലെ വെറ്റിലയിലേക്ക് നോക്കുക....ഒരു മനഃശ്ശാസ്തവിദഗ്ദനെ പോലെ വേതാളം പറഞ്ഞുകൊണ്ടേയിരുന്നു. 

ഞാന്‍ കണ്ണടച്ച് കാത്തിരുന്നു. മഴയുടെ കുളിരും, ഇരന്പവും, വേതാളത്തിന്‍റെ അവ്യക്തമായ മന്ത്രണവും സമം ചേര്‍ന്ന് നെഞ്ചിനുള്ളില്‍ അലിഞ്ഞിറങ്ങി.

എപ്പോഴോ, മയക്കത്തിനിടയിലെന്ന പോലെ കണ്ണുതുറക്കുവാന്‍ സൗമ്യമായ നിര്‍ദേശം. തുറന്നു. വെറ്റിലയിലെ മഷിപ്പാടില്‍ മുഖമറിയാത്തൊരു രൂപം പ്രവാസിയുടെ കാലങ്ങളെ കുറിച്ച് കഥ പറയുന്നു.


-1-
ഒന്പതാളുകള്‍ രാപ്പാര്‍ക്കുന്ന ദുബൈയിലെ 'ഗ്വാണ്ടനാമോ' മുറിയില്‍ നിന്ന് പെരുന്നാള്‍ ദിവസമെങ്കിലും രക്ഷപ്പെടണമെന്ന് കരുതിയിരിക്കുന്പോഴാണ് റാസല്‍ഖൈമയില്‍ നിന്ന് സുഹൃത്തിന്‍റെ വിളി വന്നത്. 

വിശാലമായ വില്ലയില്‍ അവനും നാല് സഹോദരങ്ങളും ഒരുമിച്ചാണ് താമസം. ആസ്വാദ്യകരമായ മൂന്ന് ദിവസങ്ങള്‍. എല്ലാവരും മനസ്സ് തുറന്ന് സംസാരിച്ചു. ചെറുപ്പം മുതലുള്ള മുഴുവന്‍ വികൃതികളുടെയും രസമുള്ള ഏറ്റുപറച്ചിലുകള്‍. പ്രവാസത്തിനിടയില്‍ ഇത്രയും ആഹ്ലാദകരമായ ദിവസങ്ങളുണ്ടായിട്ടില്ല. നാട്ടിലേതുപോലെ മുറ്റവും, പൂന്തോട്ടവും, കളിതമാശകളുമായി ഭംഗിയാര്‍ന്നതായിരുന്നു അവരുടെ പ്രവാസം.

എല്ലാം പെടുന്നനെയാണ് അവസാനിച്ചത്. 
ദുബൈയിലെ കുടുസ്സുമുറിയില്‍ തന്നെ കൂടിയാല്‍ മതിയായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങള്‍. 

മൂന്നാം ദിവസം രാത്രി. ഫൈസലിന്‍റെ സ്പ്യെല്‍ ബിരിയാണിയായിരുന്നു ഐറ്റം. കഴിക്കുന്നതിനിടയില്‍, പ്രവാസം മതിയാക്കി നാട്ടില്‍ കൂടുന്നതിനെ കുറിച്ച് ഫൈസല്‍ പറഞ്ഞു.

'എന്താണിപ്പോ ഇക്കാക്ക ഉദ്ധേശിക്ക്ണത്...?' മിനിസ്ട്രിയില്‍ ജോലിയുള്ള അനിയന്‍ ചോദിച്ചു.


'പോയിട്ട് കുട്ട്യോള്‍ടെ കൂടെ ജീവിക്കണം. എന്തെങ്കിലും കച്ചോടം തുടങ്ങണം. ഒന്നൂല്ല.... ന്‍റെ കയ്യില്..' അവന്‍റെ ശബ്ദം വിറച്ചു.

'പതിനെട്ട് വര്‍ഷമായിട്ടും....!' ഞാനറിയാതെ ചോദിച്ചു. 

ഡ്രൈവറായ എനിക്കെന്താ ബാക്കിണ്ടാവാ..?'

'ബാങ്കില്‍ ഒന്നൂല്ലേ...?' ഇളയോന്‍റെ ചോദ്യം ഫൈസലിനെ തെല്ല് പ്രകോപിപ്പിച്ചത് പോലെ.

'നിന്നെപ്പോലെ വന്നയുടന്‍ തന്നെ അക്കൗണ്ട് തുടങ്ങാന്‍ ഇക്കാക്ക മറന്നു. ഇതുവരെ അതോര്‍മ്മ വന്നില്ല. എന്നിട്ടല്ലേ... ബാങ്കിലുണ്ടാവല്'

'ഞങ്ങളുടേതാണോ കുറ്റം. കഷ്ടപ്പെട്ടതില്‍ നിന്ന് അല്‍പ്പം മാറ്റിവെക്കായിരുന്നില്ലേ.... എന്നിട്ട് ഇപ്പോ മൂപ്പര് ചൂടാവാന്‍ വന്നിര്ക്ക്ണ്.... എന്‍റേല് ഒന്നൂല്ല. പോവ്വേ വര്വേ എന്താന്ന്ച്ചാ ആയിക്കോ....' ഇളയോന്‍ പാത്രമെടുത്ത് പുറത്തേക്കിറങ്ങി. 


മുറിയില്‍ മൗനം പടര്‍ന്നു.

ഞാന്‍ ഫൈസലിനെ നോക്കി. ഒരുപാട് വാദിക്കാമായിരുന്നിട്ടും, ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിയിരിക്കുന്നു. സങ്കടം മുറ്റിയ മുഖത്ത് നിന്നും കണ്ണുനീരുകള്‍ ഭക്ഷണത്തിലേക്കടര്‍ന്നു. ഞാനവന്‍റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു. കണ്ണുനീര്‍ പുരണ്ട ഭക്ഷണത്തില്‍ നിന്ന് അല്‍പ്പം വാരിത്തിന്ന് എന്നോട് ചിരിക്കാന്‍ ശ്രമിച്ച് അവനും റൂമില്‍ നിന്നിറങ്ങി.

വൈകിയാണറിഞ്ഞത്; കടമകളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഫൈസല്‍ യാത്രയായിരിക്കുന്നു.



-2-

'മീന്‍കാരന്‍ സെയ്തു കുറച്ച് കാലായിട്ട് എളിയിലെന്തോ തിരുകിവെക്ക്ണണ്ടല്ലോ... കള്ളുംകുപ്പ്യാണോ.?'

'ഹല്ലാണ്ട്.... പിന്നെ' 



'ഏയ്, അതാവൂല്ലാന്ന്...' 


പള്ളിക്കോലായിലും അമ്മദ്ക്കാടെ ചായക്കടയിലും കുറച്ച് നാളുകളായി അതായിരുന്നു പ്രധാനചര്‍ച്ചാവിഷയം. ഒരു തീരുമാനമെടുക്കാനാകാതെ ആളുകള്‍ കുഴഞ്ഞു. 

മീന്‍വില്പന തുടങ്ങുന്നതിന് മുന്‍പ് സെയ്തു ഗള്‍ഫേരന്‍സെയ്തുക്കയായിരുന്നു. 

പുതുനാക്കല്‍ ഗ്രാമത്തില്‍ ആദ്യമായി കോണ്‍ക്രീറ്റ് വീട് പണിതതും അതിനുമുകളില്‍ ഓടുമേഞ്ഞ് പെയിന്‍റടിച്ചതും മൂപ്പരാണ്. വീടിന് ചുറ്റും അലങ്കാരപ്പണികളുള്ള ചുറ്റുമതിലിന്‍റെ ഓരോ ബീമിനും ഓരോലൈറ്റുകള്‍. സെയ്തു വലുതായി.! ആജ്യാരുടെ ഗേറ്റില്‍ ആകെ ഒരു റ്റ്യൂബ് ലൈറ്റേ ഉള്ളു. ആജ്യാര് ചെറുതായി.! നാട്ടുകാര്‍ ആദ്യം കണ്ട ടി.വിയും, ഫ്രിഡ്ജും, വാഷിംഗ്മെഷീനും, ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയും, ഏസിയും, മിക്സിയും, പാല്‍ബള്‍ബുകളും, ഫൈബര്‍കസേരയും സെയ്തുവിന്‍റേതാണ്. 

ഒരുനാള്‍, സെയ്തു നാട്ടിലെത്തി. 

കാര്യമറിയാത്തതാകാം തുടക്കം പതിവ് പോലെ. നാട്ടുകാരുടെ കുശലാന്വേഷണം... പിരിവിന്‍റെ വെളുത്ത ചിരി.... സ്വാര്‍ത്ഥതകളുടെ സ്നേഹവായ്പ്പുകള്‍... ഖജനാവ് കാലിയാണെന്നറിഞ്ഞപ്പോള്‍ അകല്‍ച്ച. കുറ്റപ്പെടുത്തല്‍. ഒറ്റപ്പെടല്‍. ആശ്രിതരുടെയും സ്വജീവിതത്തിന്‍റെയും മുന്നോട്ടുള്ള ഗമനം ചോദ്യം. ഉണ്ടായിരുന്ന ഭൂമിയില്‍ നിന്നല്‍പ്പം വിറ്റ് കുറച്ചുനാള്‍ പിടിച്ചു നിന്നു. പിന്നെയും ജീവിതം ബാക്കി. ചിന്തകള്‍ക്ക് മീതെ ചിന്തകള്‍. മീന്‍കാരനിലേക്കുള്ള കൂടുമാറ്റം അങ്ങിനെയായിരുന്നു.

'പള്ളീലെ ഉസ്താദിനോട് ഓന്‍റെ അരക്കുത്തിന് പിടിച്ചുനോക്കാന്‍ പറയണം. കിട്ട്ണത് മുഴ്വോന്‍ കുടിച്ച് തീര്‍ത്താലെന്താ ചെയ്യാ... വലിയൊരു കുടുംബമില്ലേ ഓന്...'


'ഇതങ്ങിനെ വിടാന്‍ പറ്റൂല്ല. ദിവസോം കള്ള് കുടിക്ക്ണോര് ഈ മഹല്ലിലില്ല'


ചര്‍ച്ച ദൈനംദിനം. ഒടുവിലത് ഉസ്താദിന്‍റെ ചെവിയിലുമെത്തി. ആളെ പറഞ്ഞയിച്ചിട്ടും, പലതവണ വീട്ടില്‍ പോയിട്ടും ഉസ്താദിന്‍റെ കണ്‍വെട്ടത് പ്രത്യക്ഷപ്പെടാതെ സെയ്തു വഴിമാറി. സംശയം ബലപ്പെട്ടു.

ഒരിക്കലെങ്ങിനെയോ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പിടിക്കപ്പെട്ടു. വട്ടം കയറിപ്പിടിച്ച പ്രായമുള്ള ഉസ്താദിനോട് സെയ്തു കീഴടങ്ങി. ബലമായി മടിക്കുത്തഴിപ്പിച്ച് ഷര്‍ട്ട് പൊക്കി നോക്കി. അവിടെയിരിക്കുന്നു സാധനം........... ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ്... പിന്നെ പ്ലാസ്റ്റിക് കവറില്‍ ചുരുട്ടി ഉഗ്രനാക്കി ബെല്‍ട്ടിന് കീഴെ തിരുകിവെച്ചത് വലിച്ചെടുത്തു. പൊതിയഴിച്ചു. സെയ്തുവൊഴികെ എല്ലാവരും ഞെട്ടി.

'സെയ്തോ എന്താണിത്...?!'


'കണ്ടാലറിഞ്ഞൂടേ...
?'

'അതറിയാം. നീ എന്തിനാണിത് അരേല് വെച്ച് നടക്ക്ണത്....?'

'ന്‍റെ ഉസ്താദേ... പറയുന്നതില് വെഷമം ഉണ്ട്. എന്നാലും വേണ്ടീല്ല. പറ്റ്ണോര് മനസ്സിലാക്കട്ടെ. 

വീട്ടുകാരുടെ വിചാരം ഞാനിപ്പോഴും എണ്ണപ്പണത്തിന്‍റെ മുകളിലാന്നാ. അന്നയച്ച എല്ലാ ഇലക്ട്രിക്കല്‍ സാധനങ്ങളും ഇപ്പോഴും നന്നായി നടക്ക്ണ്ണ്ട്. സന്തോഷം തന്നെ. പക്ഷെ, കറന്‍റിന്‍റെ മീറ്റര്‍ മാത്രം എന്നെ തോല്‍പ്പിച്ചോടുകയാണ്. ആ ദുരഭിമാനത്തിന്‍റെ ഫ്യൂസാണിത്. അദ്ധ്വാനിക്കുന്നതില്‍ പകുതി ബില്ലടക്കാന്‍ വേണം. അതോണ്ട് രാവിലെ ഇറങ്ങുന്പോ ഇതൂരും. വൈകുന്നേരം ഫിറ്റ് ചെയ്യും. ഇപ്പോ കുഴപ്പമില്ല, ചാനലുകളുടെ പേര് പറഞ്ഞ് തല്ലില്ല. എല്ലാരും മെയ്യനങ്ങി പണിയെടുക്ക്ണ്ണ്ട്. കുട്ട്യോളെ നോക്കുന്നുണ്ട്. മഗ്രിബ് കഴിഞ്ഞാല്‍ ഓത്തുണ്ട്. വീട്ടില്‍ നിന്നിറങ്ങുന്പോഴും എത്തുന്പോഴും മുറ്റത്ത് കളിക്കാന്‍ കുട്ട്യോളുണ്ടാവും. അകത്ത് കാത്തിരിക്കാന്‍ ആളുണ്ടാവും. ഇപ്പോ ഒരു തൃപ്തിയുണ്ട് മനസ്സിന്'

സെയ്തു പറഞ്ഞു നിറുത്തി. ഉസ്താദിന്‍റെ കണ്ണ് നിറഞ്ഞു. മീന്‍മണത്തില്‍ പുതഞ്ഞ സെയ്തുവിനെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു പറഞ്ഞു: 

"ന്‍റെ സെയ്തോ... ഇതിന്‍റെ പാതി കരുതലെങ്കിലും കഴിഞ്ഞകാലങ്ങളില്‍ നിനക്കുണ്ടായിരുന്നെങ്കില്‍....."


-3-

റോളയിലെ അപാരമായ തിരക്കിനിടയില്‍ അവിചാരിതമായി അത് സംഭവിക്കുകയായിരുന്നു. 

കാത്തു നില്‍ക്കാമെന്നേറ്റ സുഹൃത്തിനടുത്തേക്ക് ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുപോകുന്പോള്‍ പെടുന്നനെ കേട്ട പൊട്ടിച്ചിരി. ചിരപരിചിതമായ ശബ്ദം. ആകാംക്ഷയോടെ ആളെ തിരഞ്ഞപ്പോഴാണ് നടുങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് വിപുലമായ യാത്രയയപ്പോടെ, കാലങ്ങളായി കനവുകണ്ട് കാത്തിരുന്ന ഗൃഹാതുരത്വത്തിന്‍റെ സുഷുപ്തിയിലേക്ക് വില്ലയുടെ പടിയിറങ്ങിയ അസീസ്ക്ക. മൈതാനത്തിലെ മരനിഴലില്‍ വിരിച്ച വലിയ പ്ലാസ്റ്റിക് പായയിലിരിക്കുന്ന പാകിസ്ഥാനികളുടെ കൂട്ടത്തില്‍ മധുരം കഴിക്കുന്നു. തമാശകളില്‍ പൊട്ടിച്ചിരിക്കുന്നു. 

തിരിച്ചറിഞ്ഞപ്പോള്‍ കരുവാളിച്ച കണ്‍തടങ്ങളുള്ള കണ്ണില്‍ നിസ്സംഗത. പ്രൗഡിയും ഗാംഭീര്യവും നിറഞ്ഞ ആ മുഖവും ചലനങ്ങളും എവിടെ? റോളയില്‍ ജോലിദാതാവിനെ കാത്ത്നില്‍ക്കുന്നവരുടെ കൂട്ടത്തിലെങ്ങിനെ.....? എന്തിന്.....?

വല്ലാത്തൊരു ഷോക്കിലായിരുന്നു ഞാന്‍. ദുബൈയിലെ വില്ലയില്‍ ശാസിച്ചും സ്നേഹിച്ചും ഉപദേശിച്ചും പ്രവാസത്തിന്‍റെ പൊരുത്തപ്പെടലുകള്‍ പകര്‍ന്ന് ജീവിക്കാന്‍ പഠിപ്പിച്ച അസീസ്ക്കയെ കണ്ടുമുട്ടിയ ദിവസം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. 

ദാരിദ്ര്യത്തില്‍ മനസ്സലിഞ്ഞ് സുഹൃത്ത് നല്‍കിയ വിസിറ്റ് വിസയില്‍, ഒരു ചൂട്കാലത്തായിരുന്നു പ്രവാസത്തിന്‍റെ തുടക്കം. ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു അന്ന് ഇന്‍റര്‍വ്യൂ. 

ചോദിച്ചവര്‍ ചൂണ്ടിക്കാണിച്ച വഴികളിലൂടെ കടുത്ത വെയില്‍ വകവെയക്കാതെ നടന്നു. ലക്ഷ്യം അരികിലാണെന്ന് മനസ്സും പറഞ്ഞു. പെടുന്നനെയാണ് മണല്‍ക്കാറ്റ് തുടങ്ങിയത്. ചുട്ടുപഴുത്ത മണല്‍ പുതഞ്ഞ കാറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരുകിയ ഫയല്‍കൊണ്ട് മുഖം മറച്ച് ഓടി. ദേഹം തളര്‍ന്നപ്പോള്‍ ഇലക്ട്രിക്പോസ്റ്റിന്‍റെ നേര്‍ത്ത നിഴലിലും മറയിലും ഇരുന്നു. കാറ്റിന് വല്ലാത്ത വാശിപോലെ. മണല്‍പാറിച്ച് അതെന്നെ ചുറ്റിക്കൊണ്ടിരുന്നു. നനവിന് വേണ്ടി വരണ്ട തൊണ്ട ചിനക്കി. കണ്ണും മൂക്കുമടഞ്ഞു. ലോകം മുഴുവന്‍ ഇരുട്ട്. 

കണ്ണ്തുറക്കുന്പോള്‍ പ്ലൈവുഡ്കൊണ്ട് മറച്ചുണ്ടാക്കിയൊരു മുറിയിലെ കട്ടിലിലായിരുന്നു. അരികില്‍, വിസക്കച്ചവടത്തിന്‍റെ ചതിയില്‍ ഹൃദയംപൊട്ടി മരിച്ച ഉപ്പയുടെ കാരുണ്യമൂറുന്ന മുഖത്തിന്‍റെ തനി സ്വരൂപം. 

'മോന്‍ അപ്രത്ത്ന്ന് വര്ണത് കാണുന്നുണ്ടായിരുന്നു. കുറേ വിളിച്ചു. ഈ കാറ്റും ദൂരവും.... അല്ലെങ്കിലും ഈ സമയത്താരെങ്കിലും പുറത്തിറങ്ങോ....?' 

'ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു. രാവിലെ വന്നതാണ്. വഴിതെറ്റി'

'മൊബൈലില്ലേ?' 

'ഇല്ല.' 


'സാരമില്ല. എല്ലാം ശരിയാകും. മോന്‍ ജ്യൂസ് കുടിക്ക്'


അസീസ്ക്കയുടെ ശുപാര്‍ശയില്‍ ജോലി ശരിയായപ്പോള്‍, ദുബൈയില്‍ അസീസ്ക്കയുടെ വില്ലയില്‍ തന്നെയായിരുന്നു താമസം.

ഓര്‍മ്മകള്‍ ചുരത്തിയ അവകാശത്തിന്‍റെ മൂര്‍ത്തമായ ഉന്മാദത്തില്‍, മനസ്സില്‍ ഫണമുയര്‍ത്തിയ സംഘര്‍ഷങ്ങളുടെ ഉത്തരങ്ങള്‍ക്ക് പാകിസ്ഥാനികളുടെ കൂട്ടത്തില്‍ നിന്ന് അസീസ്ക്കയെ ബലമായി പിടിച്ചുവലിച്ച് തിരക്കൊഴിഞ്ഞൊരിടത്തേക്ക് നടന്നു. ഏറെ നേരം സംസാരിച്ചു. നെഞ്ച് പൊള്ളുന്ന വര്‍ത്തമാനങ്ങള്‍....

അവരൊക്കെ വല്യ നിലയിലാ... അവരുടെ തരക്കാരും അത്തരക്കാരെന്നെ. ആചാരങ്ങള്‍ക്കും മാമൂലുകള്‍ക്കും കൈയ്യും കണക്കുമില്ല. കാര്യം ചോദിക്കുന്പോള്‍ ഞാന്‍ പിശുക്കന്‍. മര്യാദകളറിയാത്തവന്‍. സദസ്സില്‍, വര്‍ത്തമാനങ്ങളുടെ മുഖവുര കഴിഞ്ഞാല്‍ ഒരു നാട്ടുവിശേഷവും എനിക്കറിയില്ല. പുതിയ തലമുറയുടെ മുഖം മനസ്സിലാകാതെ കടന്നുപോയാല്‍ പരാതി. കണ്ടിട്ട് മിണ്ടിയില്ലെന്ന്. കാല്‍മുട്ടിന് കീഴെ വര്‍ഷങ്ങളായി കഠിനമായ വേദന. കഫ്ത്തീരിയയിലെ നിന്നുള്ള ജോലി കാരണമാകാം. ഇത്തിരി കുഴന്പിട്ട് തിരുമ്മാന്‍ പറഞ്ഞപ്പോള്‍ കേട്ട വാക്കുകള്‍.....




എന്‍റെ യൗവ്വനവും സ്വപ്നങ്ങളുമായിരുന്നു അവരുടെ ആഘോഷങ്ങളുടെ ഊര്‍ജ്ജം. എന്‍റെ കണ്ണുനീരായിരുന്നു അവരുടെ തൊണ്ടകളെ നനച്ചത്. എന്നിട്ടും...., 

ഇപ്പോ ഞാനറിയുന്നു. ഓരോ പ്രവാസിക്കും സമൂഹവും കടുംബവും കല്‍പ്പിച്ചരുളുന്ന ചില സന്പ്രദായങ്ങളുണ്ട്. അതറിയാതെ, ദേഹങ്ങളിലേക്ക് തുന്നിപ്പിടിപ്പിക്കുന്നത് കരള്‍കഷ്ണമായാലും നിരസിക്കും. എനിക്ക് നിരാശയില്ല. ഓരോ ജന്മങ്ങള്‍ക്കും പടച്ചോന്‍ നിശ്ചയിക്കുന്നത് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ചിലര്‍ക്കത് ഇവിടെ കിട്ടും. ചിലര്‍ക്ക് അവിടെയും’.

അസീസ്ക്ക വല്ലാതെ കിതച്ചു. പൊള്ളുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ പരവശനായത് പോലെ.... പുറകിലേക്ക് ഇരുകൈകളും കുത്തിയുള്ള ആ ഇരുത്തം. ഹൃദയത്തിലെ നീറ്റലില്‍ ചോര പൊടിഞ്ഞു. 

അസീസ്ക്കാക്ക് പറ്റിയൊരു ജോലിയുണ്ട്. ഏറ്റെടുക്കുന്നോ…? ദിര്‍ഹംസൊന്നും കിട്ടില്ല. അജ്മാനിലാണ്. കുട്ടികളും ഞാനും ഭാര്യയുമടങ്ങുന്ന കുടുംബത്തിലേക്ക്. ആവശ്യത്തിനുള്ള സ്ഥലം വില്ലയിലുണ്ട്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് നമുക്കവിടെ കഴിയാം


വിസമ്മതം കടുംപിടുത്തത്തില്‍ അയഞ്ഞു. പകുതി ദൂരം പിന്നിട്ടപ്പോള്‍ ആള്‍ പതിയെ ഉന്മേഷവാനായി. സ്നേഹത്തിന്‍റെ സുരക്ഷിതബോധത്തില്‍ പഴയ അസീസ്ക്കയിലേക്കുള്ള മടക്കം. ഫോണിലൂടെ വിവരം അറിഞ്ഞതുമുതല്‍ കാത്തിരിക്കുന്ന വീട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചറിയല്‍....  പിന്നെ, ആഹ്ലാദം നുരയിടുന്ന ചെറുസ്വപ്നങ്ങളുടെ നിലയ്ക്കാത്ത വര്‍ത്തമാനങ്ങള്‍.....

പ്രവാസത്തിന്‍റെ ചൂടും വേവും ഇഴനെയ്ത മുന്ന് ജന്മങ്ങളുടെ സൂചനകളാണിവ.
സൂക്ഷിക്കണം. ഒന്നും ആര്‍ക്കും അന്യമല്ല. പരിഹാരകര്‍മ്മങ്ങള്‍ക്ക് ഇവിടെ ഇനിയൊരു ജന്മവുമില്ല. പതിയെ കണ്ണടച്ചു തുറന്നോളു

രൂപത്തിന്‍റെ ഉപസംഹാരത്തിനൊടുവിലെ നിര്‍ദേശം അനുസരിച്ച് കണ്ണ് തുറന്നു.

നേര്‍ത്തൊരു വിറയല്‍ നട്ടെല്ലിലൂടെ പാഞ്ഞു. 

പരിസരം മുഴുവന്‍ അയാളെ തിരഞ്ഞു. ഇല്ല, കാണാനില്ല. പാതിമുറിഞ്ഞൊരു സ്വപ്നം പോലെ ഒരിക്കല്‍ കൂടി കാണാനാകാത്ത വിധം അയാളും, പേരെഴുതിയ ബാനറും ഭാണ്ഢവും അപ്രത്യക്ഷമായിരിക്കുന്നു. നിരയായി അടഞ്ഞുകിടക്കുന്ന ഷട്ടറുകള്‍ക്ക് മുന്‍പില്‍ ഞാന്‍ മാത്രം.

പുസ്തകങ്ങളെടുത്ത് വേഗം ഇറങ്ങിനടന്നു. 

............................................
2008 ല് ഗള്ഫ് മാധ്യമത്തിലെഴുതിയത്
-----------------------------
അലി പുതുപൊന്നാനി

Thursday, December 19, 2013

മാക്കുണ്ണിയും ഐദ്രുവും

രുളുള്ള രാത്രികളില്‍ ഗ്രാമത്തിലെ നാലുംകൂടിയ വഴിയിലും പുഴക്കരയിലും അവരെ അടുത്തുകണ്ടവരുണ്ട്.

 ദ്രവിച്ചുതുടങ്ങിയ ചുമരുകളില്‍ മരങ്ങള്‍ മുളച്ച പണിശാലയില്‍ യന്ത്രശബ്ദം കേട്ടവരുണ്ട്. നിറം പിടിപ്പിച്ചതാണെന്നും വികലമനസ്സിന്‍റെ തോന്നലാണെന്നുമൊക്കെ വെല്ലുവിളിച്ച് ഇറങ്ങിത്തിരിച്ചവരില്‍ ചിലര്‍ നിലവിളിച്ചോടുകയും മറ്റുചിലര്‍ ബോധമറ്റ്  വീഴുകയും ചെയ്തിട്ടുണ്ട്. 

പ്രതികാരം മൂത്ത കണ്ണുകളുമായി ഊരുചുറ്റുന്ന പ്രേതസുഹൃത്തുക്കളെ കുറിച്ചുള്ള ഭീതിനിമിത്തം ഗ്രാമത്തില്‍ നിലാവുതീര്‍ന്നുള്ള രാത്രികളിപ്പോഴും വിജനം.

മാക്കുണ്ണിയും ഐദ്രുവും കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാണ്. 
വെറും സുഹൃത്തുക്കള്‍ എന്നെഴുതിവിടാന്‍ കഴിയില്ല. തൃശൂര്‍ക്കാരുടെ ഭാഷയില്‍ എല്ലാം തികഞ്ഞ ‘ഘടി’കള്‍.

മഴക്കാറ് കണ്ടാല്‍ നീട്ടിബെല്ലടിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്ന എല്‍.പി. സ്കൂള്‍, ഹൈവെറോഡിന് വേണ്ടി പൊളിക്കുന്നുവെന്ന വാര്‍ത്തവന്നകാലത്ത് ഇരുവരും ക്ലാസ്മുറിയുടെ പടിയിറങ്ങിയതാണ്. 

ചെവിയിലും ചന്തിയിലും ചോരപൊടിഞ്ഞ് ഇരുവരേയും പലതവണ അന്നദാതാക്കള്‍ ക്ലാസ്സിലെത്തിച്ചു. അപ്പോഴെല്ലാം മിന്നായം പോലെ അവരെ കാണപ്പെടുകയും, മൂത്രശങ്കതീര്‍ക്കാനുള്ള ബെല്ലില്‍ അപ്രത്യക്ഷരാകുകയും ചെയ്തു. 

തുറിച്ചകണ്ണുള്ള ഹെഡ്മാസ്റ്ററുടെ, ചൂരലിനാല്‍ പുറംപൊളിക്കുന്ന തോമസ്മാഷ്ടെ, ചിരിക്കുന്നമുഖമുള്ള റോസിടീച്ചറുടെ... ദിവസങ്ങള്‍ നീണ്ട ഭീഷണിയും പ്രലോഭനവും ഉപദേശവും വിഫലം. 

ഐദ്രുവിന്‍റെ വരവുംകാത്ത് പുസ്തകം പുളിഞ്ചോട്ടില്‍ കുഴിച്ചിട്ട് പുഴക്കരയിലെന്നും മാക്കുണ്ണിയുണ്ടാകും. 

നാട്ടുകാരില്‍ പലരും പലതവണ അവരെ നീട്ടി പ്രാകിയിട്ടുണ്ട്. 

രാവിലെ പുഴക്കരയില്‍ പോയിവരുന്പോള്‍ സൈക്കിളിലെ നീലപെട്ടിയില്‍ ഐസ്ബാറുകള്‍ കുറയുന്നതില്‍ മുഖം കറുപ്പിച്ച് കുമാരേട്ടന്‍..., 
മൂവാണ്ടന്‍ മാവ് കുലുക്കി മാങ്ങപെറുക്കി പുഴയിലേക്ക് ചാടി നീന്തുന്പോള്‍ ഓടിയെത്തുന്ന ബീവിത്ത.... ,
ആഴ്ചയിലൊരിക്കല്‍ വീശിവല മോഷണം പോയിതിരിച്ചെത്തുന്നതിലെ ആശങ്കയില്‍ ബീരാനിക്ക..., 
ഉച്ച നിസ്കാരത്തിന് ശേഷമുള്ള മയക്കത്തിനിടയില്‍ പള്ളിക്കുളം കലങ്ങിമറിയുന്നതില്‍ അരിശം പൂണ്ട് അന്ത്രുമൊല്ല...

പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള കൂടിയാലോചന മാക്കുണ്ണിയുടെയും ഐദ്രുവിന്‍റെയും വീട്ടുകാരെ പരിചയത്തിലാക്കി. നഷ്ടപരിഹാരങ്ങളിലെ അവ്യക്തത ചെവിക്കല്ല് തെറിപ്പിക്കുമെന്നായപ്പോള്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവര്‍ക്ക് തോന്നി. 

ഒടുവില്‍ മാക്കുണ്ണി, അച്ഛന്‍ വേലുകരുവാന്‍റെ ആലയിലെ ഇരുന്പുകഷ്ണങ്ങള്‍ക്കിടയിലും, ഐദ്രു, ബാപ്പ നാഗൂര്‍ബാപ്പുവിന്‍റെ തലയിലെ അത്തര്‍പെട്ടിക്ക് ചുവട്ടിലും കുരുങ്ങി. 

യന്ത്രത്തിലെ പല്‍ചക്രങ്ങള്‍ പോലെ ദിവസങ്ങള്‍ വേഗതയില്‍ തിരിഞ്ഞ് മാസവും വര്‍ഷവും ഉല്‍പ്പന്നങ്ങളായി. 

സ്കൂള്‍നിന്ന സ്ഥലത്ത് ടോള്‍പിരിവിനുള്ള കെട്ടിടം ഉയര്‍ന്നു, ഹൈവെറോഡിന് കുറുകെ. സ്കൂള്‍ മദ്രസ്സയിലേക്ക് താല്‍ക്കാലികമായി പറിച്ചുനാട്ടി. പാലത്തിന് വേണ്ടി നാട്കുലുക്കി പുഴക്കരയിലെ ചെളിമണ്ണില്‍ ഭീമന്‍കോണ്‍ക്രീറ്റ് കാലുകള്‍ തുളഞ്ഞു. 

സ്കൂള്‍കെട്ടിടവും പാലവും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പാലത്തിലൂടെ ചീറിപ്പാഞ്ഞവണ്ടികളിലിരുന്ന് ആളുകള്‍ വെറുതെ പുഴയിലേക്ക് കണ്ണെറിഞ്ഞു. ആളൊഴിഞ്ഞ കടവില്‍ പതിവ്തെറ്റാതെ വന്നിരുന്ന് ഹംസാക്ക പാലം നോക്കി നെടുവീര്‍പ്പിട്ടു.

മഞ്ഞച്ചായമടിച്ച് മനോഹരമായ സ്കൂളില്‍ ഉച്ചക്ക് വിളന്പിയിരുന്ന ഗോതന്പ് കൊണ്ടുള്ള ഉപ്പുമാവ് അക്കാലങ്ങളില്‍ വീടുകളില്‍ വെള്ളവും മധുരവും ചേര്‍ത്ത് തിളപ്പിച്ച് പായസമായി മാറ്റപ്പെട്ടിരുന്നു. സ്കൂള്‍ പുന്തോട്ടത്തിലെ തെച്ചിമരം പൂക്കുകയും കൊഴിയുകയും ചെയ്തു. ഉപ്പുമാവ് ഉച്ചക്കഞ്ഞിക്കും ചെറുപയറിനും വഴിമാറി.

ഇക്കാലയളവിനുള്ളിലെ അത്തര്‍ കച്ചവടത്തിനിടയില്‍ കൈപിടിയിലൊതുക്കിയ കെട്ട്യോളുടെ ആങ്ങളമാരുടെ കാരുണ്യത്തില്‍ ഐദ്രു കടല്‍കടന്നു. 

പി.എം.ആര്‍.വൈ. ലോണ്‍ വഴി പണിത മുഖമിനുക്കമുള്ള രണ്ട്ഷട്ടര്‍ കെട്ടിടത്തില്‍ ഗേറ്റുംമറ്റും നിര്‍മ്മിച്ച് മാക്കുണ്ണി ബിസ്സിനസ്സ് വിപുലപ്പെടുത്തി. 

ആലയില്‍ വിയര്‍ത്തൊഴുകിയിരുന്ന തമിഴന്മാരുടെ മേല്‍നോട്ടത്തിന് വേലുക്കരുവാന്‍ കസേരയിട്ടിരുന്നു. 

ഞങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്തര്‍ ചെയ്തും പി.എസ്.സി. പരീക്ഷയെഴുതിയും കല്ല്യാണം കൂടിയും വൈകുന്നേരം നിരത്തില്‍ നിരങ്ങിയും വരാനുള്ള വിസയുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞു.

സ്കൂള്‍ കോന്പൗണ്ടില്‍ ഡി.പി.ഇ.പിക്കാര്‍ പണിത കെട്ടിടത്തേക്കാളും മൊഞ്ചില്‍ മുഴുവന്‍ ചെലവും വഹിച്ച് ക്ലാസ്മുറിയുണ്ടാക്കി വലിയ അക്ഷരത്തില്‍, സ്റ്റാന്‍ഡിലെ ബസ്സിലിരുന്നാല്‍ കാണാവുന്ന വലുപ്പത്തില്‍ ‘നാഗൂര്‍ബാപ്പു സ്മാരകം’ എന്നെഴുതി സംഭാവന നല്‍കി ഐദ്രുമുതലാളി പി.ടി.എ പ്രസിഡണ്ടായി. 

പണിത്തരങ്ങളുള്ള ഗേറ്റ് പണിഞ്ഞ് മാക്കുണ്ണിയേട്ടന്‍ സെക്രട്ടറിയും.
ഉപജില്ലാ ശാസ്ത്രമേളയും യുവജനോത്സവവും സ്കൂളില്‍ അരങ്ങേറി. 

ഐദ്രുമുതലാളിയും മാക്കുണ്ണിയേട്ടനും വാഴ്ത്തപ്പെട്ടു. 

സാംസ്കാരികസംഘടനകളുടെ സ്വാഗതസംഘത്തിലും സ്പോര്‍ട്സ്മേളയിലും നാട്ടിലെ ഓരോ ചലനങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായി വിളങ്ങി. ഒടുക്കം അടുത്തടുത്ത വാര്‍ഡുകളില്‍നിന്ന് ഇരുവരേയും പഞ്ചായത്ത് ഇലക്ഷനില്‍ വിജയിപ്പിച്ച് നാട്ടുകാര്‍ അവരെ ബഹുമാനിച്ചു.

ബേക്കറി സാധനങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നൊരു അയല്‍ക്കൂട്ടത്തിന്‍റെ പുതുമോഡല്‍ അരിനുറുക്കിന്‍റെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷമാണ് ഐദ്രുവിന്‍റെ അകതാരില്‍ ഒരാശയം മുളപൊട്ടിയത്. 

രാത്രിയില്‍ കടവത്തെ ഹംസാക്കയുടെ മാടത്തിലേക്ക് മാക്കുണ്ണിയെ വിളിച്ചുവരുത്തി ഐദ്രു വിഷയമവതരിപ്പിച്ചു. കാര്യങ്ങള്‍ കേട്ട മാക്കുണ്ണി അല്‍പ്പനേരം മൗനിയായി. 

‘ഇത്തരം ബിസ്സിനസ്സ് ക്ലച്ച് പിടിക്കോ….?’

‘വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യണം. ഇത് ചീഞ്ഞ്പോണ സാധനൊന്നും അല്ലല്ലോ മാക്കു. എനിക്ക് നല്ല ഉറപ്പുണ്ട്. ഇപ്പോ അമേരിക്ക എങ്ങിനാ...? സാധനം ചെലവായില്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കണം’

ഐദ്രുവിന്‍റെ വാചാലതയില്‍ മാക്കുണ്ണി മുഷിഞ്ഞു.

‘എന്തുപറഞ്ഞാലൂണ്ട് ഒരമേരിക്ക. നീ കാര്യംപറ. കത്തി ചെലവായില്ലെങ്കില്‍ അവസാനം പണ്ടത്തെ അത്തര്‍ വില്‍പനപോലെ കൊട്ടയിലാക്കേണ്ടിവരും.’

‘നീ ധ്യൈമായിരിക്ക്... പറയുന്നത് പോലങ്ങട്ട് ചെയതാല്‍ മതി. 

ആദ്യം നല്ല ഭംഗിയുള്ള പിടിയുള്ള കുറേ കത്തികളുണ്ടാക്കണം. മീന്‍, പാക്ക് എന്നിവ മുറിക്കാന്‍ പാകത്തില്‍. ബാക്കി പിന്നീട് ആലോചിക്കാം.’

പുതുമയുള്ള കളര്‍പോസ്റ്ററുമായാണ് ഒരുദിവസം ഗ്രാമത്തില്‍ നേരംപുലര്‍ന്നത്. വായിച്ചവര്‍ ആശ്ചര്യം കൂറി. ചെവികളില്‍ നിന്ന് ചെവികളിലേക്ക് വാര്‍ത്തപടര്‍ന്നു. 

‘കുന്തിരിക്കത്തിലൂട്ടിയെടുത്ത ഔഷധഗുണമുള്ള കത്തി!. എന്തുമുറിച്ച് കഴിച്ചാലും സര്‍വ്വത്ര ആരോഗ്യം.!!’

നാടുമുഴുവന്‍ പറന്ന് അവില്‍ വില്‍ക്കുന്ന അവുലേര്ത്തിമ്മയും, വലമൂടിയ വലിയ കൊട്ടയുംകൊണ്ട് കോഴികളെ തിരയുന്ന കുട്ടനും,നാടോടിഅമ്മിണിയും ഐദ്രുമുതലാളിയുടെ വീട് കഴിഞ്ഞതിന് ശേഷം വാര്‍ഡില്‍നിന്ന് വാര്‍ഡിലേക്ക് വാചാലരായി. 

കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ ‘ഐമാക്ക് നൈഫ് ഷോപ്പി’ലെ കത്തികള്‍ കാലിയായി. അങ്ങാടികളില്‍ നിന്ന് മൊത്തമായും ചില്ലറയായും ഓര്‍ഡറുകളുടെ പ്രളയം. 

ഔഷധഗുണമുള്ള കത്തിയുടെ വിശ്വാസ്യതയില്‍ എതിര്‍പ്പുള്ളവരെ കൂടെകൂട്ടി ചോദ്യംചെയ്ത ആരോഗ്യംകേന്ദ്രം ഭിഷഗ്വരന്‍, ദിവസങ്ങള്‍ നീണ്ട പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവില്‍ കത്തിയുടെ ഔഷധഗുണം സര്‍ട്ടിഫൈ ചെയ്ത് ആധുനികസൗകര്യങ്ങളുള്ള ഐദ്രുമുതലാളിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറി. എതിര്‍പ്പുകളുടെ മുനയില്‍ മഴപെയ്തു. 

മാക്കുണ്ണിയുടെ ആലയില്‍ പണിയാളുകളുടെ എണ്ണം കൂടി. മുറിഞ്ഞു വീഴുന്ന ഇരുന്പപട്ടയില്‍ നിന്ന് കുന്തിരിക്കത്തില്‍ ഊട്ടിയ എണ്ണംപറഞ്ഞ കത്തികള്‍ ഉയിര്‍കൊണ്ടു. 

കത്തിയുടെ വര്‍ണ്ണസ്റ്റിക്കറൊട്ടിച്ച വലിയപെട്ടികളടക്കിയ പിക്കപ്പുകള്‍ നിരന്തരം നഗരത്തില്‍നിന്ന് നഗരത്തിലേക്ക് പാഞ്ഞു. ചില വേള ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമ്മേളനങ്ങള്‍ക്കും.

ഗ്രാമത്തിലെ സകലപ്രോഗ്രാമുകളും പൂരവും നേര്‍ച്ചയും ഫുട്ബോള്‍മേളയും എല്ലാം ഉള്‍പ്പടെ ഐമാക്ക് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്തു. 

എന്തിലും ഏതിലും ഐമാക്ക് നൈഫ്.

പതിനഞ്ച്ദിവസത്തിലൊരിക്കലുള്ള പതിവു കണക്കുകൂട്ടല്‍ കഴിഞ്ഞതിന് ശേഷം രാത്രിയില്‍ ഐദ്രുവും മാക്കുവും കടവത്തെ മാടത്തില്‍ ഒരുമിച്ചുകൂടി. ബിസ്സിനസ്സ് വിപുലപ്പെടുത്താനുള്ള വര്‍ത്തമാനങ്ങള്‍ പൊടിപൊടിച്ചു. അതിനിടയില്‍ മാക്കുണ്ണി ശബ്ദം താഴ്ത്തി മന്ത്രിച്ചു:

‘വീട്ടില്‍ കണ്ണൂരുള്ള ശിവനളിയന്‍ വന്നിട്ടുണ്ട്. അളിയനവിടെ പാര്‍ട്ടിയുടെ വേണ്ടപ്പെട്ട ആളാണ്. അത്യാവശ്യസമയങ്ങളില്‍ അവനാണ് ഉണ്ടാക്കികൊടുക്കുന്നത്. ഇപ്പോ ഇരുകൂട്ടരില്‍ നിന്നും വന്പന്‍ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. മനസ്സ് വെച്ചാല്‍ നല്ല തുക കിട്ടും.’

‘പറഞ്ഞുവരുന്നത് മനസ്സിലായി... പക്ഷെ, അവര്‍ക്ക് വേണ്ടത് നമ്മുടെ കത്തികളാണോ..?’

‘ഏയ്. ഉഗ്രന്‍ജാതി വാളുകള്‍... വടിവാളുകള്‍... കഠാരകള്‍... അങ്ങിനെയുള്ള ഐറ്റംസ്.’

‘മാക്കു... നമുക്കത് വേണോ..? റിസ്ക്കാണ്.’

‘റിസ്കിനനുസരിച്ച് ലാഭവും ഉണ്ടാകും. പേടിക്കേണ്ട ഐദ്രൂ... എല്ലാം പരമരഹസ്യമായിരിക്കും.’

‘പ്രശ്നങ്ങള്‍ പിന്നെയും ബാക്കിയാണ് മാക്കൂ... ഇതൊക്കെ എങ്ങിനാണ് അവിടെ എത്തിക്കുക. ഇത്രയും ദൂരം....?’

‘നീയെന്താ പൊട്ടന്‍കളി കളിക്ക്ണ്. എടാ... ശിവനാരാ മോന്‍... ഒന്നും നമ്മളറിയേണ്ട. അവിടെ പാര്‍ട്ടി ശിബിരം സംഘടിപ്പിക്കും. ഇവിടത്തെ പ്രത്യേക പ്രവര്‍ത്തകര്‍ കൊടികെട്ടി മുദ്രാവാക്യം മുഴങ്ങുന്ന വണ്ടികളില്‍ അങ്ങോട്ട് പായും. കൊടികെട്ടിയ വണ്ടികള്‍ പരിശോധിക്കാന്‍ ആര്‍ക്കാണ് ധ്യൈം. അതുമാത്രമല്ല. ഇത്തരം സാധനങ്ങള്‍ ഈ ചുറ്റുവട്ടങ്ങളില്‍തന്നെ വിറ്റഴിക്കാനുള്ള ഐഡിയകളും അവന്‍ പറഞ്ഞിട്ടുണ്ട്.’

‘പ്രശ്നാവോ...?’‘എന്ത് പ്രശ്നം. മറ്റൊന്നും ചിന്തിക്കേണ്ട. നമുക്ക് നമ്മുടെ ബിസ്സിനസ്സ് മാത്രം. അവിടെ ജാതിയും മതവും രാഷ്ട്രീയവും നോക്കരുത്. ഇപ്പോ തന്നെ കത്തിയുടെ ബിസ്സിനസ്സ് കുറഞ്ഞിട്ടുണ്ട്. എല്ലാവീടുകളിലും ഒന്നിലധികം കത്തികളുള്ളപ്പോള്‍ ആവശ്യക്കാര്‍ കുറയും. സ്വാഭാവികം. അമേരിക്കയെ പോലെ സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.’

പിന്നീട്നടന്ന ചര്‍ച്ചകളുടെ നേതൃത്വം അയാള്‍ക്കായിരുന്നു. ഐദ്രുവും മാക്കുവും കുതന്ത്രങ്ങളുടെ വ്യാപ്തിയില്‍ പകച്ചു. ഒടുവില്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു. 

പണിശാലയില്‍  തമിഴന്മാരുടെ കൊഴുപ്പില്ലാത്ത ശരീരങ്ങള്‍ വിയര്‍ത്തൊഴുകി. യന്ത്രങ്ങള്‍ മുറിക്കുന്ന ഇരുന്പുപട്ടകള്‍ക്ക് നീളം കൂടി. മൂര്‍ച്ചയുള്ള വാളുകളും വടിവാളുകളുമായവ പുനഃര്‍ജ്ജനിക്കപ്പെട്ടു. 

വിഷത്തിലൂട്ടിയ വാളുകളുടെ പോരിശ സംഘങ്ങളില്‍ നിന്ന് സംഘങ്ങളിലേക്ക് ഇരുവഴികളിലൂടെയും കൊടികെട്ടിയ വണ്ടികളിലൂടെയും പടര്‍ന്നു.

അടുത്ത ഗ്രാമത്തിലെ പാര്‍ട്ടിസെക്രട്ടറി കൊലചെയ്യപ്പെട്ട വാര്‍ത്തയിലാണ് ഒരുദിനം പകലുണര്‍ന്നത്. 

കിംവദന്തികള്‍ തീമഴയായി. 

തിരക്കിട്ട ചലനങ്ങളും അരക്കിട്ടുറപ്പിച്ച തീരുമാനങ്ങളും ആസൂത്രിതമായി നിറഞ്ഞ ഇരുളുള്ള രാത്രി കഴിയുംമുന്‍പെ, സമാധാനറാലി കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന ഐദ്രുമുതലാളിയുടെയും മാക്കുണ്ണിയേട്ടന്‍റെയും വാതിലുകളില്‍ പകയും ഭീതിയും പണവുമായി മുട്ടി. 

ഇരുള്‍വീണവഴികളിലൂടെ സ്റ്റിക്കറൊട്ടിക്കാത്ത നീളമുള്ള പെട്ടികള്‍ തലയിലേറ്റി അവ പരസ്പരം അറിയാതെ രഹസ്യഅറകളില്‍ നിന്നൊഴുകി.

ലാടങ്ങളുറപ്പിച്ച കനത്ത ബൂട്ടുകള്‍ക്കടിയില്‍ ഭീതി വിഴുങ്ങി ശൂന്യമായ ദിനരാത്രങ്ങള്‍ വിറങ്ങലിച്ചു കിടന്നു. ഐമാക്കിന്‍റെ പണിശാലയില്‍ വിഹിതം ലഭിച്ച നക്ഷത്രങ്ങളുടെ പൊട്ടിച്ചിരികള്‍.

‘വിറ്റവയെല്ലാം റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത് തുരുന്പെടുക്കാന്‍ വിടാം.... വെറുതെ ഒന്നോ രണ്ടോ കേസുകള്‍ രജിസ്തര്‍ ചെയ്യാം... അതുകഴിഞ്ഞ് എല്ലാം ഒതുങ്ങുന്പോള്‍ വേറൊന്നിനെ തട്ടണം. മറ്റേ പാര്‍ട്ടീല് പെട്ടതാകണം. ഏത്...?’ ഗ്ലാസ്സിലെ ഫോറിന്‍ ദ്രാവകം ഒരു കവിള്‍ കൂടി വിഴുങ്ങി ഏമാന്‍ കുലുങ്ങി ചിരിച്ചു. 

‘മറ്റേ പാര്‍ട്ടീല് മാത്രം പെട്ടാല്‍ പോരാ.... മറ്റേ ജാതിക്കാരനും, ആള്‍ബലമുള്ള കുടുംബക്കാരനുമാകണം. എന്താ....?’ ഏമാന്‍റെ പ്രഖ്യാപനത്തില്‍ ചുകന്ന കണ്ണുകളുള്ള ശിവന്‍റെ കുരുട്ടുഭേദഗതി. 

‘ഇതാരാ മോന്‍...? എക്സ്പീരിയന്‍സിന്‍റൊരു ഗുണം കണ്ടില്ലേ.... ഇതിപ്പോ... എത്ര സ്ഥലത്താ നമ്മള് പെട്രോളൊഴിക്കുന്നത്.’ മാക്കു അളിയന്‍റെ കൂര്‍മ്മ ബുദ്ധിയെ പുകഴ്ത്തി. 
വരാനുള്ളൊരു വന്പന്‍ കച്ചവടത്തിന്‍റെ ആത്മനിര്‍വൃതിയില്‍ കൈവിരലുകള്‍ തുടയില്‍ താളമിട്ടു.

‘എന്നാ കാര്യങ്ങളൊന്നും വൈകേണ്ട.... എത്രയും പെട്ടെന്ന് ആയിക്കോട്ടെ... കാര്യങ്ങള്‍ എന്നാണെന്ന് വെച്ചാ പറഞ്ഞാല്‍ മതി. പഴയതു പോലെ മോന്‍ വരും.’ ഐദ്രു മുതലാളി ചര്‍ച്ച ഉപസംഹരിച്ച് എഴുന്നേറ്റു. 
സംഘാംഗങ്ങള്‍ നിലാവ് പരന്ന പലവഴികളിലൂടെ ചിതറി.

ഇരുളുള്ളൊരു രാത്രിയുടെ അവസാനയാമം.

യാത്രയായ സംഘാംഗങ്ങളെയും കാത്ത് ഐദ്രുവും മാക്കുണ്ണിയും കടവത്തെ മാടത്തില്‍ ഇരിപ്പുറക്കാതിരിന്നു. 

എപ്പോഴോ സംഘത്തോടൊപ്പം പോയ തമിഴന്‍ മാടത്തിലേക്ക് ഓടിക്കയറി. ഏറെനേരം ഓടിയൊരു നായയെ പോലെ അവന്‍ വായ തുറന്ന് കിതച്ചു. 

‘അവരെവിടെ....?’ 
വല്ലാതെ വിറച്ചശബ്ദത്തില്‍ ഇരുവരും ചോദിച്ചു.

ഭീതി നിറഞ്ഞ് വരണ്ട തൊണ്ടയില്‍ നിന്ന് വാക്കുകള്‍ കിട്ടാതെ പിടഞ്ഞ് അവന്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. 

പാഞ്ഞടുക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ആരവം. 

പിന്‍വാതിലിലൂടെ മൂവരും പുഴക്കരയിലേക്കിറങ്ങി. 

തണുത്തുറഞ്ഞ പുഴയിലേക്ക് മൂവരും ചാടുന്നത് ഓടിയെത്തിയവര്‍ കണ്ടതാണ്. നേരം പുലരുവോളം നാട്ടുകാര്‍ അവരെ പുഴയില്‍ തിരയുകയും കരകളില്‍ കാത്തിരിക്കുകയും ചെയ്തു. കിട്ടിയില്ല. 

പുലര്‍ച്ചെ തമിഴന്‍റെ ശവം വലയില്‍ കുരുങ്ങി. 

മാക്കുണ്ണിയും ഐദ്രുവും മരിച്ചു എന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. കടലിലെത്തിയ ശരീരങ്ങള്‍ സ്രാവ് വിഴുങ്ങിയിട്ടുണ്ടാകും അല്ലെങ്കില്‍ മാരിക്കുഴിയിലെ നീരാളി താഴ്ത്തിയിട്ടുണ്ടാകും. 

ആത്മഗതങ്ങള്‍ എണ്ണപ്പാട കണക്കെ പരന്നു. ആകാംക്ഷകള്‍ നേര്‍മ്മിച്ചു. ആത്മാവുകള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്ത് ശാന്തി നേര്‍ന്നു. 

പക്ഷേ, സംഭവങ്ങള്‍ക്ക് ഒരാണ്ട് തികയും മുന്‍പെ അവരിറങ്ങി. 

ആള്‍ക്കൂട്ടത്തിന്‍റെ മുന്‍പന്തിയിലുണ്ടായിരുന്ന മൂപ്പനായിരുന്നു ആദ്യ ഇര. 

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്ന കശുമാവിന്‍ തോട്ടത്തില്‍ കുശുകുശുപ്പ് കേട്ടു. ഇരുളിന്‍റെ മറപറ്റി മൂപ്പന്‍ അരികിലെത്തി ടോര്‍ച്ച് തെളിയിച്ചു. നനഞ്ഞുകുളിച്ച വേഷത്തില്‍ ഐദ്രുവും മാക്കുവും നിന്ന് ചിരിക്കുന്നു. 


ഒന്നുരണ്ടുദിവസം ഒരു കുഴപ്പവുമില്ലായിരുന്നു. പെട്ടെന്നൊരു പനിയായിരുന്നു തുടക്കം. കണ്‍കണ്ട ദൈവങ്ങളും വൈദ്യന്മാരും മന്ത്രങ്ങളും കിണഞ്ഞ് നോക്കിയിട്ടും പത്താംനാള്‍ മൂപ്പന്‍ മരിച്ചു.

പിന്നീട്, പലരും അലറി വിളിച്ചു. 

പുഴയില്‍ ചാടിക്കാന്‍ കൂട്ട് നിന്നവര്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാതായി. 

ഞങ്ങള്‍ ഭീതിയിലാണ്. 

ഇരുളുള്ള ഏത് രാത്രികളിലും എവിടെയും അവരെത്തും. മൂര്‍ച്ചയുള്ള ആയുധങ്ങളാല്‍ ആഗ്രഹിക്കുന്നവരെ നിഗ്രഹിച്ച് വഴിമരുന്നിടും. 

ഇപ്പോള്‍, വെറുതെയാണെങ്കിലും പ്രേതരൂപങ്ങള്‍ പ്രത്യക്ഷപ്പെടാത്ത രാത്രികളാണ് പ്രതീക്ഷ.
-------------------------------
അലി പുതുപൊന്നാനി
------------------------------
pictures@Google

Thursday, November 14, 2013

മണല്

ഒരു ദിവസം വിടരുന്നതി൯റെ കാഴ്ചകളാസ്വദിക്കുന്നതിനാണ് നേരത്തെ എഴുന്നേറ്റ് വരാന്തയിലെ ചാരുപടിയിലിരുന്നത്. കടലിനപ്പുറത്തെ മഹാനഗരത്തിലെ കെട്ടുപിണയലില് നിന്നൊഴിഞ്ഞ്, വ൪ഷത്തിലധികമായി നല്ലൊരു പ്രഭാതം കണ്ടിട്ട്.

പുല൪ക്കാലക്കാഴ്ചയുടെ ഭംഗിയാ൪ന്ന അടരുകള് ഓരോന്നായ് സ്വാംശീകരിച്ച ഇന്ദ്രിയങ്ങളുടെ ദയാവായ്പ്പില് വാ൪ഷികവളയങ്ങള് മായ്ച്ചുകളയുന്നതിനിടയിലാണ് മഴ.....!

അല്പ്പം നിരാശ തോന്നി. കാത്തിരുന്നൊരു പ്രഭാതം നനച്ചുകുളിപ്പിച്ചതിന്.

ഇറയത്ത്ന്ന് മഴയേക്കാള് കനത്തില് വെള്ളം വീണുതുടങ്ങിയപ്പോള് തണുപ്പിനൊപ്പം ആഹ്ലാദവും പതിയെ കയറിവന്നു.

ഇപ്പോള് പരിസരം മുഴുക്കെ മഴയൊച്ചയും, മഴയുടെ ഗന്ധവും, തണുപ്പും അനക്കവും മാത്രം.

അവള് അടുക്കളയിലാണ്. കുട്ടികള് എഴുന്നേല്ക്കുന്നതിന് മുന്പ് ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. ഞാന് ഇറയത്തെ മഴയിലേക്ക് കൈനീട്ടി വ൪ഷങ്ങള്ക്കപ്പുറം തൊട്ടു. 

- ഇതിനാണോ പാതിരാവുന്പോ എഴുന്നേറ്റ് ഓടിയത്. ?
കട്ട൯ചായയും നേന്ത്രപ്പഴം കൊണ്ടുള്ള ഒരു വിഭവവും എനിക്ക് മുന്പില് വെച്ച് കളിയാക്കുന്ന മട്ടില് അവള്.

- നീ കണ്ടോ നമ്മുടെ വീടി൯റെ ഇറയ്ത്ത്ന്ന് മഴവെള്ളം കുതിക്കുന്നത്?

- ഇല്ല, എവിടെ നോക്കട്ടെ പരിഹാസത്തില് ചോദിച്ച് അവളെന്നെ രൂക്ഷമായി നോക്കി?

-നോക്ക്, ഈ ആറരസെ൯റില് പെയ്യുന്ന മഴ മുഴുവന് നമ്മടേതാണ്. ജീവിതം പണയം വെച്ചുണ്ടാക്കിയ ഈ വീടി൯റെ ഇറയ്ത്ത്ന്ന് മഴയുറ്റുന്നത് ആദ്യമായാണ് ഞാന് കാണുന്നത്.

മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവള് നിന്നു. പതിയെ അവയില് നനവൂറുന്നത് കണ്ടു.

-വാ, നമുക്ക് പോയി നോക്കാം. അവളെ൯റെ ചുമലില് തൊട്ടു.

-എന്ത്...? ഞാ൯ ചോദിച്ചു.

-ചുറ്റിനും മഴ പെയ്യുന്നുണ്ടോന്ന്...!

ഞങ്ങള് മുറിയിലേക്ക് നടന്നു. ജാലകം തുറന്നു. പുറത്ത് മഴ ചിരിക്കുന്നു.

ആദ്യമായി മഴ കാണുന്നവളെപ്പോലെ ജനല്കന്പിയുടെ തണുപ്പില് കവിള് ചേ൪ത്തുനിന്ന അവളെ പുറംചേ൪ന്ന് പുണ൪ന്നു.

പത്രക്കാര൯ പയ്യ൯ റോഡില് നിന്ന് ഞങ്ങള് ഇരുവ൪ക്കുമിടയിലേക്കായിരുന്നു സൈക്കിള് തിരിച്ചത്. അവള് അടുക്കളയിലേക്കും ഞാ൯ വരാന്തയിലേക്കും നടന്നു.

മതിലിനപ്പുറത്ത് നിന്നും രണ്ടുപത്രങ്ങള് പറന്നുവന്നു.

ഇതെന്ത് രണ്ടെണ്ണം...?!
 കുനിഞ്ഞെടുക്കുന്പോള് അറച്ചു. പാ൪ട്ടിപത്രമാണല്ലോ. അതവിടെയിട്ട് രണ്ടാമത്തേത് എടുത്ത് അകത്തേക്ക് നടന്നു.

- വെറുതെയല്ല അയക്കുന്ന പണം ഒന്നിനും തികയാത്തത്. രണ്ടുപത്രമല്ലെ വരുന്നത്. ഇതുപോലെ പണം അനാവശ്യമായി ചെലവാകുന്ന എത്ര വഴികളുണ്ടാകും?

- എ൯റെ ബോസ്സേ, പാ൪ട്ടിപത്രം സൌജന്യമായി ഇടുന്നതാണ്.

-ആര്..?

-വേണ്ടാന്ന് പലതവണ പറഞ്ഞതാണ്. ഫ്രീയല്ലെ, കിടന്നോട്ടേന്ന് അവരും. പാ൪ട്ടിക്കാരായ നിങ്ങടെ ലോഗ്യക്കാര്.

-എന്നാലും പണം കൊടുക്കാതെങ്ങിനെ...?

-പണം കടവുകാര് കൊടുത്തോളും.

-ഏത് കടവുകാര്. കടത്തുകാര൯ ഹംസാക്കയും കുഞ്ഞിമോനുമാണോ?

അവള് ചിരിച്ചു. 

- ങ്ങള് എവിടാ മനുഷ്യാ ജീവിക്ക്ണത്...? അവരൊക്കെ മരിച്ചിട്ടെത്ര കാലായി?
ഇപ്പോ കടവ്ന്ന് പറഞ്ഞാ..... കടത്തുവഞ്ചി കരയടുക്കുന്ന സ്ഥലമല്ല. മണല് വഞ്ചി കരയടുക്കുകയും ലോറികള് പുഴയിറങ്ങുകയും ചെയ്യുന്നയിടം. തടം എന്നുംപറയും.

-അവരെന്തിന്... നമുക്ക് പത്രം ഫ്രീയായിട്ട്....?

മുഴുമിക്കാ൯ അവളനുവദിച്ചില്ല.

-അവ൪ക്കിപ്പോ മുനിസിപ്പാലിറ്റ് കടവ് അനുവദിച്ചിട്ടുണ്ട്, അവ൪ക്ക്ന്നല്ല, എല്ലാ പാ൪ട്ടിക്കാ൪ക്കും. ഓരോ കടവിലും പത്തുമുന്നൂറ് മെന്പ൪മാ൪ക്ക് ജോലി ലഭിക്കും. അവ൪ പാ൪ട്ടിപത്രത്തി൯റെ ഒരു കൊല്ലത്തെ വരിസംഖ്യ അടക്കണം. പത്രം വീട്ടിലെത്തണമെന്ന് അവ൪ക്കാ൪ക്കും യാതൊരു നി൪ബന്ധവുമില്ല. അതോണ്ട് പാ൪ട്ടിക്ക് താല്പര്യമുള്ളവരുടെ വീടുകളിലേക്ക് അത് വഴിമാറുന്നു.

-ഇത് നല്ല ഏ൪പ്പാടായിട്ട് എനിക്ക് തോന്നുന്നില്ല.

-എനിക്കും. അവള് ചിരിച്ചുകൊണ്ട് തുട൪ന്നു. ...രാവിലെ അടുപ്പ് എരിയിക്കാ൯ ഇതിനേക്കാള് നല്ലതൊന്ന് വേറെയില്ല.

തമാശയുടെ ചിരി ഒതുങ്ങുന്നിതിനടയിലാണ് ഗേറ്റുതുറക്കുന്ന ശബ്ദം കേട്ടത്.

മാഷാണ്, അനുയായിവൃന്ദവുമുണ്ട്.

-ഇതെന്താ എല്ലാവരും കൂടി, അതിരാവിലെ ?
ജനക്കൂട്ടം വരാന്തയിലെത്തുന്നതിന് മു൯പെ ആദ്യം ചോദ്യം നീട്ടിയെറിഞ്ഞു.

-പേടിക്കേണ്ട. പിരിവിനല്ല, ഇതുവഴി പോയപ്പോ കയറിയെന്നേയുള്ളു. 
നേരും നുണയും പപ്പാതി ചേ൪ത്ത മാഷി൯റെ മറുപടി.

-എന്ത് പേടി മാഷെ. നമ്മുടെ പാ൪ട്ടിക്ക് വേണ്ടിയല്ലെ.?
അല്ല ഞാ൯ വന്നത് നിങ്ങളെങ്ങിനെ...? രാത്രിയിലിങ്ങോട്ട് കയറിയതേയുള്ളു.

- അതെന്ത് ചോദ്യാ....? അതും ഇന്നത്തെ കാലത്ത്..?

ശേഷം വരാന്തയിലും മഴയായി.
സുഖാന്വേഷണത്തില് തുടങ്ങിയ ചാറ്റല്, പാ൪ട്ടിപ്രശ്നം... മൂന്നാംവാ൪ഡിലെ തോല് വി.. പ്രവാസി സംഘടന രൂപീകരണം.. മാഷി൯റെ ഗള്ഫ് പര്യടനം... മുറുകിയും അയഞ്ഞും മഴ ഇരന്പിയാ൪ത്തു.

-അല്ലാ നീയിനി പോകുന്നില്ലാന്ന് കേട്ടു?

യാതൊരു ഭാവമാറ്റവുമില്ലാതെ മു൯വാചകത്തി൯റെ ശബ്ദവിന്യാസത്തിന് ഇഴചേരുംവിധമാണ് മാഷ് ചോദ്യമുതി൪ത്തത്. പക്ഷെ, അന്നേരംവരെ പശ്ചാതലത്തിലുണ്ടായിരുന്ന സ൪വ്വം നിശ്ശബ്ദമായി. ചായയുമായി വന്ന അവള് മു൯വാതിലിന് പുറകില്, പുറത്ത് മഴ... സ൪വ്വം...

മനപ്പൂഃ൪വ്വം, ഉച്ചത്തിലുള്ളൊരു ചിരികൊണ്ട് ഉറഞ്ഞ നിശ്ശബ്ദതയ്ക്ക് മീതെ ഞാ൯ ആഞ്ഞിടിച്ചു. പുറകെയൊരു ചോദ്യവും.

-ആര്...! ആര് പറഞ്ഞു മാഷെ ഈ പെരുംനുണ...?

ചോദ്യത്തിനവസാനം കൂട്ടിത്തിലുണ്ടായിരുന്ന ഒരുത്തനെ തിരഞ്ഞു. മുഖം തരാതെ അവ൯ പുറത്ത് നോക്കിയിരിക്കുകയാണ്. രണ്ടുദിവസം മു൯പ്  ഫെയ്സ്ബുക്കില് ചാറ്റുചെയ്യുന്പോള് അവനുമായി ചില ആലോചനകള് പങ്കുവെച്ചിരുന്നു. അതാണ് മാഷി൯റെ ചോദ്യത്തിലുള്ളത്.

-അതെന്തെങ്കിലുമാകട്ടെ. നീ പോകുന്നില്ലെങ്കില്..
മാഷി൯റെ മുഖം ഗൌരവതരമായി.

... പാ൪ട്ടിയുടെ വേണ്ടപ്പെട്ടവ൯ എന്ന നിലയ്ക്ക് നി൯റെ തുട൪ജീവനത്തിന് പാ൪ട്ടി നല്ലൊരു അവസരം തരുന്നു. വേറെ ആരും ഇല്ലാഞ്ഞിട്ടല്ല. ഇത് നിനക്ക് തന്നെ നല്കണമെന്നത് എ൯റെ നി൪ബന്ധമാണ്. കാരണം നീ അത്രയ്ക്ക് പാ൪ട്ടിയെ സഹായിച്ചിട്ടുണ്ട്.

-എന്താ മാഷെ കാര്യം ?

-നീയിനി പോകുന്നുണ്ടോ അതുപറ ?

-അല്ല മാഷെ, എന്താണെന്ന് അറിഞ്ഞാലല്ലെ...

-പറയാം, പാ൪ട്ടിക്കാ൪ക്ക് പഞ്ചായത്തില് നിന്ന് തടം അനുവദിച്ചിട്ടുണ്ട്. എല്ലാ പാ൪ട്ടിക്കാരും മണല് കയറ്റിത്തുടങ്ങി. നമ്മുടെ കടവിന് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. കടവിനടുത്തുള്ള സ്ഥലമുടമസ്ഥ൯റെ വകയാണ്. പുറകില് മറ്റവന്മാരാ... അജയനും കൂട്ടരും. പരിസ്ഥിതിക്കാരണത്രെ. ആ... അതുപോകട്ടെ. അവ൪ക്കുള്ളത് മറ്റേ പാ൪ട്ടിക്കാര് ഏറ്റിട്ടുണ്ട്. കാര്യത്തിലേക്ക് വരാം. ഈ മാസം ഇരുപത്തിയെട്ടിന് സ്റ്റേ ഒഴിവാകും. അതോടെ കടവില് പണിതുടങ്ങും...

- അതിന് മാഷെ.., ഇതില് ഞാനെന്താണ്...?  ചായ നേ൪ത്ത സീല്ക്കാരത്തോടെ വലിച്ചെടുക്കുന്ന നേരം ഞാ൯ മാഷോട് ചോദിച്ചു.

ചോദ്യം മുഴുമിക്കുന്നത് കയ്യുയ൪ത്തി തടഞ്ഞ് മാഷ് വേഗം ഗ്ലാസ് താഴെ വെച്ചു.

- ചേറ്റുവ മുതല് തിരൂര് വരെ അന്വേഷിച്ചു. ഒരൊറ്റ തോണിപോലും കിട്ടാനില്ല. പുഴയില് നിന്ന് മണല് നിറച്ച് കടവിലെത്തിക്കാ൯ തോണിവേണം. നമ്മള് വൈകിയപ്പോ, ഏല്പ്പിച്ച തോണികള് മറ്റു കടവുകാരെടുത്തു. ഇരുപത്തിയെട്ടിന് സ്റ്റേ നീക്കി പണിതുടങ്ങണം. നി൯റേതായി നാലേകാലി൯റെ ആറ് തോണിയെങ്കിലും നി൪ബന്ധം.
- വെറുതെ വേണ്ട, ഒരു തോണിക്ക് എഴുന്നൂറ്റന്പത് വെച്ച് ആറെണ്ണത്തിന് ദിനംപ്രതി നാലായിരത്തഞ്ഞൂറ് കയ്യില് തരും. അവധിയും ഹ൪ത്താലും കഴിച്ചാല് മാസത്തില് എത്രകിട്ടുമെന്ന് നീ കൂട്ടിനോക്കിയാല് മതി.

- മാഷെ, അതിന്.. ഞാ൯...

- നീയൊന്നും പറയണ്ട. മതി.. ഗള്ഫും... പ്രവാസോം..., ആലോചിക്ക്. എന്നിട്ട് നാളെ എന്നെ വിളിക്ക്. ഒന്നുപറയാം. ഇത് നിനക്കൊരിക്കലും നഷ്ടക്കച്ചവടമാകില്ല.

അല്പ്പനേരം കൂടി വ൪ത്തമാനങ്ങള് ചവച്ച്, സമയം തികച്ച് അവരിറങ്ങി.

ഞാ൯ അടുക്കളയിലേക്ക് നടന്നു.

- ആയിഷാ... നീ കേട്ടോ, മാഷ് പറഞ്ഞത് ?

- കേട്ടു.

- എന്താണഭിപ്രായം ?

- ഞാനെന്താ പറയാ ?

- ന്നാലും പറ

-വരാനുള്ളോ൪ക്ക് പടച്ചോ൯റെ കരുതലല്ലെ പുഴ. അതുവിറ്റുകിട്ടുന്ന പണം.. എന്തോ ഒരു പൊരുത്തമില്ലാത്തത് പോലെ. അതല്ല, തിരിച്ചുപോകുന്നില്ലെങ്കില് ഇതുതന്നെ വേണമെന്ന് നി൪ബന്ധണ്ടോ...?

- നീയെന്താ ഇങ്ങിനെ സംസാരിക്കുന്നത്..? വേറെന്താ ഇവിടെ ചെയ്യാ... ജീവിക്കണ്ടേ...?

ജീവിതന്ന് വെച്ചാലെന്താ...? അകത്തേക്ക് നടക്കുന്പോള് ആയിഷ പാത്രങ്ങളോട് കയ൪ക്കുന്നത് കേട്ടു.

ഉള്ളില് പെയ്യുന്ന നൂല്മഴയ്ക്ക് ആ൪ത്തിയുടെ താപം.

മാഷി൯റെ കണക്കിന് വല്ലാത്തൊരു പ്രലോഭനമാണ്. നാലേകാലി൯റെ ആറുതോണികള്. നാലര ലക്ഷം ആകെ ചെലവ്. ഒരു കൊല്ലം കൊണ്ട് പത്തുലക്ഷത്തിലധികം...

മാഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും....

സമരസപ്പെടുന്നതി൯റെ മുന്നൊരുക്കമായി മനഃസ്സാക്ഷിയെ വിശ്വസിപ്പിക്കാ൯ വെറുതെ ഒന്നുരണ്ടു സംശയങ്ങള്. ശേഷം എല്ലാം ധ്രുതഗതിയിലായിരുന്നു.

പുഴക്കരയിലെ നീള൯ പണിപ്പുരയില് രാപ്പകലില്ലാതെ പലകയൊരുക്കുന്ന മരച്ചുറ്റികയുടെ താളം. അടിപ്പലകയില് നിന്നു തുടങ്ങി, തുളയിട്ട മരപ്പലകകളിലൂടെ കയറും ചകിരിനാരും അനുക്രമം ചേ൪ത്ത്, തഴന്പിച്ച കൈകള് അമരവും അണിയവും സംയോജിപ്പിച്ചു.

ലക്ഷണം തികഞ്ഞ് നിരന്ന ഭീമ൯തോണികളിലേക്ക് സംതൃപ്തിയോടെ കണ്ണയച്ച് ആശാരിമാരും, സ്റ്റോ ഓ൪ഡ൪ നീക്കുന്നതിന൯റെ ച൪ച്ചകള്ക്ക് മാഷും അനുയായികളും യാത്രയായത് ഒരേ ബസ്സിലായിരുന്നു.

ഒഴിവുവേള തോണികളുടെ സാമീപ്യത്തിലിരുന്നു.
അകലെ നിന്ന് ഞാനവയുടെ എടുപ്പ് ആസ്വദിച്ചു. അരികിലെത്തി വെയില്ച്ചൂടിലുരുകുന്ന കശുവണ്ടിയെണ്ണയുടെ ഗന്ധത്തിലലിഞ്ഞു. കൊന്പില് നിന്ന് കൊന്പിലേക്ക് വില്ലിലൂടെ തഴുകി നടന്നു.

മൊബൈല് ശബ്ദിച്ചു.

- ഹലോ...

- ഞാനാണ് റഹ്മാ൯, നീ എവിടെയാണ്..?

- പുഴക്കരയിലുണ്ട്, തോണികള്ക്കടുത്ത്.

- ടൌണില് പോയാലോ..?

- ?

- ചെറിയൊരു പ്രോഗ്രാമുണ്ട്.

- ഞാ൯ വേണോ..?

- അജയേട്ട൯ പങ്കെടുക്കുന്നുണ്ട്. ഒന്നും കാണേം ചെയ്യാലോ...

മനമില്ലാ മനസ്സോടെ സമ്മതിച്ചു.

ടൌണില്, മോശമല്ലാത്തൊരു സദസ്സിന് മു൯പില് അജയേട്ട൯ തക൪ത്തു പ്രസംഗിക്കുകയാണ്.

- ...... പ്രകൃതിയില് ഇന്നോളം അറിഞ്ഞ പരസ്പരബന്ധങ്ങളുടെ നി൪വ്വചനം മാറുകയാണ്. പുഴയെന്നാല് മണലെടുക്കാനുള്ളത്. വയലെന്നാല് നികത്താനുള്ളത്. മലയെന്നാല് തുരന്നെടുക്കാനുള്ളത്. അങ്ങിനെയങ്ങിനെ ഓരോന്നും....

...... അതിനാല് സുഹൃത്തുക്കളെ, നാമിന്ന് വായ്മൂടിക്കെട്ടി പ്രകടനം നടത്തി പ്രതിഷേധിക്കുന്നു. 'പരാജയപ്പെടുമെന്ന് ഉറപ്പുള്ള' ഈ സമരം കൊണ്ട് നട്ടെല്ലുള്ളവരുടെ ഏടുകളില് ചരിത്രം നമ്മെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. വിതരണം ചെയ്യുന്ന കറുത്ത തുണി സ്വീകരിച്ച്, പുഴയ്ക്ക് വേണ്ടി അണിചേരുവാ൯....

സദസ്സും പരിസരവും ചിതറി. കുറച്ചാളുകള് മാത്രം ശേഷിച്ചു. ഏറിയാല് മുപ്പത്. അതിലധികമില്ല. റഹ്മാ൯ നല്കിയ തുണി കയ്യില് ചുരുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആളുകള്ക്കിടയില് നിന്നും അജയേട്ട൯ അരികില് വന്ന് തോളില് കയ്യിട്ടു.

-നാട്ടിലുണ്ടായിരുന്നോ...?

- കുറച്ചീസായി.

-എഴുത്തൊക്കെ...?

ഞാ൯ വെറുതെ ചിരിച്ചു.

- മരുഭൂമി അതിനെയും വിഴുങ്ങിയോ..?

മൌനമായ നിരയ്ക്കൊപ്പം ചലിക്കുന്പോള് തലയുയ൪ത്താ൯ കഴിഞ്ഞില്ല. ഭാഗ്യം, മുഖം മൂടിക്കെട്ടാനൊരു തുണി ലഭിച്ചത്.

പ്രകടനം ഭാരതപ്പുഴയിലേക്കുള്ള റോഡില് പ്രവേശിച്ചു. ലോറികളുടെ നീണ്ടനീര അത്ഭുതപ്പെടുത്തി. ഇതൊക്കെയും...?! ഞാ൯ റഹ്മാനെ നോക്കി.

- പുഴ ചുവരുകളിലേക്ക് യാത്രയാകുന്നത് ഇതുവഴിയാണ്.

പൊടുന്നനെയാണ് കടവിലുണ്ടായിരുന്ന ജനക്കൂട്ടം കടന്നല്ക്കൂടിളകിയതുപോലെ ഇരന്പിയാ൪ത്തു വന്നത്.

ഒരു കാഴ്ച മാത്രമെ ഓ൪മ്മയുള്ളു. സ്ഥൂലിച്ച ദേഹമുള്ള ഒരുത്ത൯ പുറകില് നിന്ന് തൂന്പ കൊണ്ട് അജയേട്ട൯റെ തലയ്ക്ക് കൊത്തുന്നത്.

ആന്തലോടെ പാഞ്ഞടുക്കുന്പോഴേക്കും കാട്ടുകടന്നലുകള് ദേഹമാസകലം മൂടിയിരുന്നു.

- വെഷള്ള ജാതിയാണെന്നാ തോന്ന്ണത്. എല്ലാട്ത്തും ചോര കട്ടയൂറിയിട്ടുണ്ട്. രാത്രിയില് അരികിലിരുന്ന്, മ൪ദ്ദനമേറ്റ് കരുവാളിച്ചയിടങ്ങളില് തടവി അവള് പറഞ്ഞു.

- പനി വരുന്ന ലക്ഷണംണ്ട്. അവള് പിന്നെയും...

- പനിക്കട്ടെ, പനിച്ച് ഉള്ളിലുള്ള വിസ൪ജ്യം ഉരുകി മുഴുവ൯ പുറത്തുവരട്ടെ..

ഏറെനേരം മൌനമായിരുന്ന്, ഒടുക്കം കരയുമെന്നായപ്പോള് മുഖം തിരിച്ചവള് ലൈറ്റണച്ചു.

രാത്രിയേറെ കഴിഞ്ഞിട്ടും ഉറങ്ങാ൯ കഴിഞ്ഞില്ല. ദേഹം മുഴുക്കെയുള്ള വേദനയേക്കാളധികം ഉള്ളിലെ നീറ്റല്. എന്തിനാണവ൪ ആ പാവം മനുഷ്യനെ കൊത്തിയത്.

എഴുന്നേറ്റു, അടുക്കള വഴി പുറത്തിറങ്ങി. പുഴക്കരയിലേക്ക് നടന്നു.
ഇരുട്ട്. എങ്കിലും നേ൪ത്ത നാട്ടുവെളിച്ചത്തില് കാഴ്ച സാധ്യമായിരുന്നു.

വിശാലമായ പണിപ്പുരയില് മല൪ന്നു ശയിക്കുന്ന ആറുഭീകരജീവികള്.

പരകായദേഹത്തി൯റെ അപനി൪മ്മിതി. മുഖം തിരിച്ച്, പുരയുടെ മുളങ്കാലില് ചാരിനിന്ന് പുഴയിലേക്ക് നോക്കി.

മീ൯കൊലപ്പുകള് തുയ്യിളക്കിപ്പായുന്നു. ഇരുട്ടുറയുന്ന പുഴയില് മീ൯കൂട്ടം ജലപ്പരപ്പിന് മീതെ വ൪ണ്ണവെളിച്ചം ചിതറിച്ചോടുന്നതൊരു കാഴ്ചയാണ്.
കാതുകള്ക്കന്യമായ ശബ്ദത്തില് അവ നിലവിളിക്കുന്നുണ്ടാകണം. കാലങ്ങളായിട്ടുണ്ടാകും ഇവറ്റകളുടെ ഉറക്കം നഷ്ടമായിട്ട്.

എല്ലാം അവസാനിക്കുകയാണ്. അജയേട്ട൯ പ്രസംഗിച്ചതുപോലെ, പുതുതലമുറക്ക് നോട്ടുകെട്ടുകള് മാത്രമാണ് നാം കരുതിവെക്കുന്നത്.

അതെങ്കിലും ചെയ്യണം. ഇല്ലെങ്കില്......
തോണികള്ക്കരികിലൂടെ നടന്ന് തീരുമാനം അരക്കിട്ടുറപ്പിച്ചു.

ഒരു ദീ൪ഘനിശ്വാസത്തിനൊടുവില്, ചാരിനിന്നിരുന്ന മുളങ്കാല് ആദ്യം പിഴുതു. ദേഹം വിങ്ങിയെങ്കിലും അടുത്തത്. ശേഷം അതിനടുത്തത്....

പണിപ്പുര പൂ൪ണ്ണമായുലഞ്ഞ് തോണികള്ക്ക് മീതെയമ൪ന്നു.

നേ൪ത്തൊഴുകിയിരുന്ന കാറ്റിന് അസാധാരണമാം വേഗമേറിയിരിക്കുന്നു. പുഴയും പരിസരവും ശക്തമായിളകാ൯ തുടങ്ങി. വിശുദ്ധമായ ഹൃദയചിന്തകളുടെ ഊ൪ജ്ജം പ്രകൃതിയേറ്റടുത്തത് പോലെ.

തീപ്പെട്ടിയുരച്ച് പണിപ്പുരയുടെ മൂലയില് പക൪ന്ന്, ആളിക്കത്തുന്നത് അല്പ്പനേരം നോക്കിനിന്നു. ദിക്കുകളില് ആ൪പ്പുയ൪ന്നപ്പോള് പതിയെ പുഴയുടെ തണുപ്പിലേക്കിറങ്ങി. 

മധ്യത്തിലെത്തിയപ്പോള് പുഴ തിരിഞ്ഞുനോക്കാ൯ പറഞ്ഞു.

കരയില്,
കുന്നോളമുയ൪ന്ന തീക്കുന്നിന് ചുറ്റും ഓടിക്കൂടിയവ൪ ആ൪ത്തുവിളിച്ചു പരക്കംപായുന്നു.

കീഴെ പുഴയില് പുളയുന്ന പ്രതിബിംബങ്ങള്ക്ക് ചിരപരിചിത രൂപഭംഗി. ബു൪ജ് ഖലീഫ... ബു൪ജുല് അറബ്.... എത്തിസലാത്ത് ബില്ഡിംഗ്..

അയാള് പുഴയുമായി മറുകരയിലേക്കൊഴുകി.

------------------
അലി പുതുപൊന്നാനി
15-11-2013

pictures@Google